ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ നമ്മുടെ സംസ്കാരത്തിന്റെ ആത്മാവിന് ഏല്പിക്കുന്ന മുറിവാണെന്ന് രാഷ്്ട്രപതി പ്രണാബ് മുഖര്‍ജി. എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണവും സുരക്ഷയും നല്‍കുന്നതിലൂടെ സമൂഹത്തിന്റെ ക്ഷേമമാണ് ഉറപ്പുവരുത്തുന്നത്. ആ കടമ നിറവേറ്റുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ ഒരു സംസ്കാരസമൂഹമെന്ന് നമ്മെ വിശേഷിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വളര്‍ച്ചയെന്നാല്‍ സകലമേഖലയും കൈവരിക്കുന്ന വളര്‍ച്ചയാണ്. കഴിഞ്ഞകാലങ്ങളില്‍ ഒഴിവാക്കപ്പെട്ടിരുന്ന സമൂഹത്തെയും വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണം. അകറ്റിനിര്ത്തിയിരുന്നവരെയും വേദനിക്കുന്നവരെയും മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയണമെന്നും രാഷ്ട്രപതി പറഞ്ഞു. ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ദേശീയ ധാര്‍മികതയ്ക്ക് എതിരാണ്. ഇത്തരം സംഭവങ്ങളെ കര്‍ശനമായി നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതമൗലികവാദത്തിലൂടെ ജനങ്ങളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാക്കുന്നതിനാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മതത്തിന്റെ പേരില്‍ നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത്തരം സംഘങ്ങള്‍ സകല ലോകരാജ്യങ്ങള്‍ക്കും ഭീഷണിയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. നിരുപാധികം ഏകസ്വരത്തില്‍ ഇത്തരം ശക്തികള്‍ക്കെതിരേ ലോകം പോരാടണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു.
1947 ല്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു ജനാധിപത്യരാജ്യമായി നിലകൊള്ളുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ ഏഴ് ദശാബ്ദങ്ങള്‍ക്ക് അപ്പുറം രാജ്യം ഇന്നും ആ നാനാത്വം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിദേശനയം അടുത്തിടെ ഏറെ ചലനാത്മകമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ പരമ്പരാഗത പങ്കാളികളായ ഏഷ്യാ പസഫിക് രാജ്യങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളുമായുളള ചരിത്രപരമായ സൗഹൃദങ്ങള്‍ക്ക് പുതുജീവന്‍ പകരാന്‍ കഴിഞ്ഞതായും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി വീരമൃത്യു വരിച്ചവര്‍ക്ക് പ്രണാമം അര്‍പ്പിച്ചാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്.