ന്യൂഡൽഹി: ബലൂചിസ്ഥാനിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തെ ബലൂചിസ്ഥാൻ സ്വാതന്ത്ര്യ പ്രവർത്തകർ സ്വാഗതം ചെയ്തു. പാകിസ്ഥാൻ പട്ടാളത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന വംശഹത്യയടക്കമുള്ള ക്രൂരതകൾക്ക് ഇരയാകുന്ന തങ്ങൾക്ക് നീതി ലഭിക്കുന്നതിനു ശബ്ദമുയർത്തിയ നരേന്ദ്രമോദിയെ നന്ദി അറിയിക്കുന്നതായി ഐക്യരാഷ്ട്ര സംഘടനയിലെ ബലൂചിസ്ഥാൻ പ്രതിനിധി മെഹ്രൻ മാറി വ്യക്തമാക്കി.
സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസംഘടന പൊതുസഭയിലും പ്രധാനമന്ത്രി ഇക്കാര്യം ഉന്നയിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പാക് അധീന കശ്മീരിലേയും ബലൂചിസ്ഥാൻ ഗിൽഗിത് ബാൽറ്റിസ്ഥാൻ എന്നീ മേഖലകളിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം പ്രധാനമന്ത്രി ഇന്നലെ ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പരാമർച്ചിരുന്നു. ബലൂചിസ്ഥാൻ അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് പിന്തുണ അറിയിച്ച അദ്ദേഹം അവിടത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നതായും വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പ്രസ്ഥാവനയെ ബലൂചിസ്ഥാൻ സ്വാതന്ത്ര്യ പ്രവർത്തകർ ആവേശത്തോടെയാണു സ്വീകരിച്ചത്. വർഷങ്ങളായി പാകിസ്ഥാൻ പട്ടാളം മേഖലയിൽ നടത്തുന്ന വംശഹത്യയടക്കമുള്ള ക്രൂരതകൾ അനുഭവിക്കുന്ന തങ്ങൾ പ്രധാനമന്ത്രിയുടെ പ്രസ്ഥാവനയെ സർവാത്മാനാ സ്വാഗതം ചെയ്യുന്നതായി മെഹ്രൻ മാറി പറഞ്ഞു.