ന്യൂഡൽഹി: ഒളിംപിക്സ് ബാഡ്‍മിന്‍റൺ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ താരമായ സിന്ധു, രാജ്യത്തിന്‍റെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പെൺഭ്രൂണഹത്യയ്‍ക്കുളള ശക്തമായ മറുപടിയാണ് സിന്ധുവിന്‍റെ ചരിത്ര വിജയമെന്ന് പ്രമുഖർ ട്വീറ്റ് ചെയ്തു.
ഒളിംപിക്സ് ബാഡ്മിന്‍റൺ സെമിയിൽ ജാപ്പനീസ് എതിരാളിയെ വരിഞ്ഞുകെട്ടിയ പി.വി.സിന്ധുവിന് നാനാതുറകളിൽ നിന്ന് അനുമോദനം പ്രവഹിക്കുകയാണ്. റിയോയിൽ ദർശിച്ചത് സിന്ധുവിന്‍റെ ഏറ്റവും മികച്ച പ്രകടനമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. ഭാരതത്തിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ പെൺകരുത്ത്.
സിന്ധുവിന്‍റെ സ്വർണ്ണത്തിലേയ്‌ക്കുള്ള കുതിപ്പിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. റിയോയിലയ്‌ക്കുള്ള ഇന്ത്യൻ താരങ്ങളുടെ യാത്രയയപ്പ് ചടങ്ങിൽ തന്നോടൊപ്പം പോസ് ചെയ്ത സിന്ധുവിന്‍റെ രണ്ട് ചിത്രങ്ങളും നരേന്ദ്ര മോദി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു തിരക്കുകൾ എല്ലാം മാറ്റിവച്ച് ഒരു പ്രധാനമന്ത്രി ഒളിമ്പിക്സ് താരങ്ങളെ യാത്രയയ്‌ക്കാനുളള ചടങ്ങിൽ പങ്കെടുത്തത്. രാഷ്‌ട്രപതി പ്രണബ് മുഖർജി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, സച്ചിൻ തെൻഡുൽക്കർ, വീരേന്ദർ സെഹ്‍വാഗ്, കപിൽ ദേവ് തുടങ്ങിയ പ്രമുഖരും ഇന്ത്യൻ കായിക രംഗത്തെ വീരപുത്രി സിന്ധുവിനെ വാനോളം പ്രശംസിക്കാൻ മറന്നില്ല.
സ്ത്രീകൾക്കെതിരെയുളള ലിംഗ വിവേചനത്തിനുളള ശക്തമായ മറുപടിയാണ് സിന്ധുവിന്‍റെ ചരിത്രവിജയമെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തു.