ന്യൂഡൽഹി: ദ്രോണാചാര്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി പരിശീലകൻ എസ്.പ്രദീപ് കുമാറും ഒളിമ്പിക്സ് താരം ദീപ കർമാക്കറിന്റെ കോച്ച് ബിശ്വേശ്വർ നന്ദി അടക്കം 5 പരിശീലകർക്ക് ഇത്തവണ ദ്രോണചാര്യ പുരസ്കാരം നല്കും. മുൻ ഒളിമ്പിക്സ് മെഡൽ ജേതാവും ബോക്സിങ്ങ് താരവുമായ മേരികോം അദ്ധ്യക്ഷയായ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
മികച്ച കായിക പരിശീലകർക്ക് രാജ്യത്തിന്റെ ആദരമായി കേന്ദ്ര സർക്കാർ നല്കുന്ന പുരസ്കാരമാണ് ദ്രോണാചാര്യ പുരസ്കാരം. 1985 മുതൽ ആരംഭിച്ച ദ്രോണാചാര്യ പുരസ്കാരം ഇത്തവണ 5 പേർക്കാണ് നല്കുക. ഈ വർഷം കായിക ലോകത്തിന് മികച്ച പ്രതിഭകളെ വാർത്തെടുത്ത് നല്കിയ പരിശീലകന്മാരെയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
മലയാളി നീന്തൽ പരിശീലകൻ എസ്.പ്രദീപ് കുമാർ ദ്രോണാചാര്യ പുരസ്കാരത്തിന് അർഹനായി. റിയോ ഒളിമ്പിക്സിൽ പങ്കെടുത്ത നീന്തൽ താരം സജൻ പ്രകാശിന്റേയും ശിവാനി കട്ടാരിയുടേയും പരിശീലകനാണ് എസ്. പ്രദീപ് കുമാർ. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും ഇന്ത്യൻ നീന്തൽ ടീമിന്റെ പരിശീലകനായിരുന്നു എസ് പ്രദീപ് കുമാർ.
ഒളിമ്പിക്സ് ജിമ്നാസ്റ്റിക് വേദിയിൽ മികച്ച പ്രകടം കാഴ്‌ച്ചവെച്ച ദീപാ കർമാക്കറിന്റെ പരിശീലകൻ ബിഷ്വേശൻ നന്ദിയും പുരസ്കാരത്തിനർഹനായി. വനിതാ ഗുസ്തി പരിശീലകൻ മഹാ വീർ സിങ്ങ്, ഇത്തവണത്തെ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്റർ ഓട്ടമത്സരത്തിലെ ഇന്ത്യൻ സാന്നിധ്യം ദ്വിതിചന്ദിന്റെ പരിശീലകൻ എൻ. രമേശ് തുടങ്ങിയവരും പുരസ്കാരത്തിനർഹരായി.
ക്രിക്കറ്റ് ലോകത്തേക്ക് പ്രതിഭകളെ സമ്മാനിച്ച പരിശീലകൻ രാജ് കുമാർ സിങ്ങിനും ഇത്തവണ ദ്രോണാചാര്യ സമ്മാനിക്കും. വിരാട് കോഹ് ലിയുടെ പരിശീലകൻ കൂടിയാണ് ഇദ്ദേഹം. മുൻ ഒളിമ്പിക്സ് മെഡൽ ജേതാവും ബോക്സിങ്ങ് താരവുമായ മേരിക്കോം അധ്യക്ഷയായ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടൂത്തത്.