റിയോ ഡി ജനീറോ: ഒളിമ്പിക്സ് പുരുഷ ഫുട്ബോളിൽ ബ്രസീൽ ചാമ്പ്യന്മാർ. ഷൂട്ടൗട്ടിലേക്ക് നീണ്ട കലാശപോരാട്ടത്തിൽ ജർമ്മനിയെ 5-4ന് കീഴടക്കിയാണ് ബ്രസീൽ സ്വർണം നേടിയത്. ബ്രസീൽ ഒളിമ്പിക്സിൽ സ്വർണം നേടിയതോടെ നെയ്മർ ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു.
ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക്. ഇരു ടീമുകളുടേയും നാല് കിക്കുകളും ലക്ഷ്യത്തിലേക്ക്. ജർമൻ താരം നിൽസ് പീറ്റേഴ്സൺ പെനാൽറ്റി പാഴാക്കിയപ്പോൾ ഫുട്ബോൾ ലോകം ഉറ്റുനോക്കിയത് നെയ്മറിലേക്ക്. ബ്രസീലിനായി അവസാന കിക്കെടുത്ത നെയ്മറിന് പിഴച്ചില്ല.
ലോകകപ്പ് സെമിയിലേറ്റ തോൽവിയ്‌ക്ക് മാരക്കാനയിൽ മധുര പ്രതികാരം. ഒളിമ്പിക്സ് ഫുട്ബോളിൽ ബ്രസീലിന് കന്നി സ്വർണം.
ഷൂട്ടൗട്ടിൽ ജർമനിക്കായി ജിന്‍റർ മത്തിയാസ്, സെർജി ഗ്നാബ്രിയും ജുലിയൻ ബ്രാൻഡും സിയോളും ലക്ഷ്യം കണ്ടപ്പോൾ ബ്രസീലിനായി കിക്കെടുത്ത റെനാറ്റോ അഗസ്റ്റൊ, മാർക്ക്വിന്യോ, റാഫെൽ, ല്വാൻ ഗാർഷ്യ എന്നിവർ വിജയത്തിൽ പങ്കാളികളായി.
26ാം മിനുട്ടിൽ ബ്രസീലിനായി നെയ്മറാണ് ആദ്യം ലക്ഷ്യം കണ്ടത്.
ജർമ്മനിയ്‌ക്കായി മെയർ മാക്സിമില്യൺ 59 ാം മിനുട്ടിൽ ഗോൾ മടക്കി.
പുരുഷ ഫുട്ബോളിൽ ഹൊണ്ടുറാസിനെ തോൽപ്പിച്ച് നൈജീരിയ വെങ്കലം സ്വന്തമാക്കി.