റിയോ ഒളിംപിക്സിന് ഇന്ന് കൊടിയിറക്കം. 41 സ്വർണവുമടക്കം 112 മെഡലുമായി അമേരിക്ക ചാമ്പ്യൻ പട്ടത്തിലേക്ക്. അപൂർവ ചരിത്രം രചിച്ച് മൈക്കൾ ഫെൽപ്സും ഉസൈൻ ബോൾട്ടും. ഇന്ത്യയുടെ അഭിമാന താരങ്ങളായി പിവി സിന്ധുവും സാക്ഷി മാലിക്കും. കായിക വസന്തത്തിന് വിരമാമിട്ട് ഇന്ത്യൻ സമയം നാളെ പുലർച്ചെ 4.30 ന് സമാപന ചടങ്ങുകൾ നടക്കും. ഇനി ലോകത്തിന്‍റെ കാത്തിരിപ്പ് 2020 ലെ ടോക്കിയോ ഒളിംപിക്സിനായി.
ഒളിപിംക്സ് വ്യക്തിഗത ഇനത്തിൽ പുതുചരിത്രം രചിച്ച് അമേരിക്കൻ നീന്തൽ താരം മൈക്കൽ ഫെൽപ്സ്. അത്‍ലറ്റിക്സിന്‍റെ ചരിത്രത്തിൽ അപൂർവ ട്രിപ്പിൾ ട്രിപ്പിളുമായി ഉസൈൻ ബോൾഡ്. സ്പ്രിന്‍റ് ഡബിളും റിലേയിലേയും സുവർണ നേട്ടങ്ങൾ.
ലോകകപ്പിലെ തോൽവിയ്‌ക്ക് മാരക്കാനയിൽ ജർമനിയോട് പകരം വീട്ടി ബ്രസീൽ. റിയോയിലെ ഇന്ത്യൻ സ്വപ്നങ്ങളെ ചിറകിലേറ്റി പി വി സിന്ധുവും, സാക്ഷി മാലിക്കും, ദീപ കർമാക്കറും.
ഒളിംപിക്സ് ട്രാക്കിൽ മാതൃക തീർത്ത് നിക്കി ഹാംബ്ലിനും അമേരിക്കയുടെ ആംബെ ഡയഗോസ്റ്റിനോയും.
റിയോ ഒളിംപിക്സ് ലോകത്തിന് സമ്മാനിച്ച അപൂർവ നിമിഷങ്ങൾ.
മെഡൽ വേട്ടയിൽ ചരിത്രം ആവർത്തിച്ച് അമേരിക്ക ചാമ്പ്യൻ പട്ടത്തിലേക്ക്. ചൈനയെ മറികടന്ന് ബ്രിട്ടൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഉത്തേജക മരുന്ന് വിവാദത്തിന്‍റെ കരിനിഴലിലും തളരാതെ പോരാടി റഷ്യ മുന്നേറി.
വീറുറ്റ പോരാട്ടങ്ങൾക്കും ചരിത്ര മുഹൂർത്തങ്ങൾക്കും ജനകോടികളെ സാക്ഷിയാക്കി റിയോ ഒളിംപിക്സിന് വിരാമമാകുന്നു. സാമ്പത്തിക പ്രതിസന്ധിയ്‌ക്കിടയിലും ലോക കായിക മാമാങ്കത്തെ വിജയകരമായി പൂർത്തിയാക്കാൻ ബ്രസീലിനായി എന്നതും ശ്രദ്ധേയം. തിങ്കളാഴ്ച പുലർച്ചെ നാല് മുപ്പതിനാണ് സമാപന ചടങ്ങുകൾ ആരംഭിക്കുക.