റിയോ ഡി ജനീറോ: ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടയിൽ ആരംഭിച്ച ഒളിമ്പിക്സ് കുറ്റമറ്റ രീതിയിൽ നടത്തിയ ബ്രസീൽ മാതൃക കാട്ടി. ഹരിത സന്ദേശത്തോടെ ആരംഭിച്ച ലോകകായിക മാമാങ്കത്തെ പരിമിതികൾക്കുളളിൽ നിന്ന് മനോഹരമാക്കിയതിൽ ഉല്ലാസ നഗരിക്ക് ഏറെ ആശ്വസിക്കാം.
കടുത്ത സാമ്പത്തിക പ്രതിസന്ധി, സിക്ക വൈറസ് ഭീഷണി, അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങൾ, ക്രിമിനൽ സംഘങ്ങളുടെ സാന്നിധ്യം. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനുള്ള ഒരുക്കങ്ങൾ അവസാന മണിക്കൂറിലേക്ക് നീങ്ങുമ്പോൾ ബ്രസീലിൽ സമരങ്ങളുടെ വേലിയേറ്റമായിരുന്നു.
എന്നാൽ പാരമ്പര്യ തനിമയാർന്ന നൃത്ത രൂപങ്ങളുടെ നിറചാർത്തും ലോകം കാത്തിരുന്ന ലാറ്റിനമേരിക്കൻ സാംസ്കാരിക തനിമയുടെ നിറഭേദങ്ങൾക്കും മാരക്കാന സ്റ്റേഡിയം സാക്ഷിയായപ്പോൾ, ആയിരങ്ങൾ നൃത്തച്ചുവടുകൾ വച്ചു. അത് എല്ലാ വിമർശനങ്ങൾക്കുമുളള മറുപടിയായി.
കായിക താരങ്ങൾ മെഡൽ നേടാനും റെക്കോർഡുകൾ തിരുത്തിക്കുറിക്കാനുമുള്ള തിരക്കിലായതോടെ ഒളിമ്പിക് വേദികളിൽ മത്സരങ്ങൾ ഗംഭീരമായി. ഒരറ്റത്ത് മത്സരങ്ങൾ തകർക്കുമ്പോൾ റിയോയിലെ തെരുവുകളിലെങ്ങും നൃത്തച്ചുവടുകളായിരുന്നു.പരാതികളും പരിമിതികളും പോരായ്മകളും ഉണ്ടായിരുന്നെങ്കിലും ബ്രസീലുകാർക്ക് അഭിമാനിക്കാം ലളിതമെങ്കിലും പ്രൗഢഗംഭീരമാക്കി കായിക മാമാങ്കത്തെയെന്ന്.