കഴിഞ്ഞ സീസണിലെ യൂറോപ്പിലെ മികച്ച കളിക്കാരനുള്ള യുവേഫ പുരസ്കാരം പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനായും പോർച്ചുഗലിനായും കാഴ്ചവെച്ച മികച്ച പ്രകടനമാണ് താരത്തെ അവാർഡിനർഹനാക്കിയത്.
റയൽ മാഡ്രിഡിലെ തന്നെ വെയ്ൽസ് താരം ഗരെത് ബെയ്‍ലിനേയും അത്‍ലറ്റികോ മാഡ്രിഡ് താരം അന്‍റോയിൻ ഗ്രിസ്മാനെയും മറികടന്നാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം. പോർച്ചുഗലിനെ യൂറോപ്യൻ ചാമ്പ്യൻമാരാക്കിയതും റയൽ മാഡ്രിഡിനായി കാഴ്ച വെച്ച മിന്നും പ്രകടനങ്ങളുമാണ് പുരസ്കാരത്തിനർഹനാക്കിയത്.
യുവേഫയുടെ 55 രാജ്യങ്ങളിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകരാണ് വോട്ടിങ്ങിലൂടെ ജേതാവിനെ തെരഞ്ഞെടുത്തത്. ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫിക്സ്ചർ പുറത്തിറക്കുന്ന വേളയിലാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്.
2014ലും ക്രിസ്റ്റ്യാനോയ്‌ക്കായിരുന്നു പുരസ്കാരം. ഇതിനുമുമ്പ് ലയണൽ മെസ്സി, ആന്ദ്രേ ഇനിയേസ്റ്റ, ഫ്രാങ്ക് റിബറി എന്നിവരാണ് മുൻ വർഷങ്ങളിലെ പുരസ്കാര ജേതാക്കൾ. നോർവീജിയൻ താരം അഡ ഹെഗർബർട്ടാണ് മികച്ച വനിതാ താരം.