തിരുവനന്തപുരം: ബിജെപി ദേശീയ കൗൺസിൽ യോഗത്തിന്റെ ഭാഗമായുള്ള മഹാസമ്പർക്ക യജ്ഞം തുടങ്ങി. 14 ജില്ലാ കേന്ദ്രങ്ങളിലും സംസ്ഥാന അദ്ധ്യക്ഷൻ ഉള്‍പ്പടെയുള്ള നേതാക്കൾ വീടുകളിലെത്തി ദേശീയ കൗൺസിലിന്റെ സന്ദേശം നൽകി.
സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ കോട്ടയത്ത് ഓർത്തഡോക്സ് സഭാ മലബാർ ഭദ്രാസനാധിപൻ സക്കറിയാ മാർ പോളി കാർപ്പസ് മെത്രാപ്പോലീത്തയെ സന്ദർശിച്ച് സമ്പർക്ക യജ്ഞം ഉദ്ഘാടനം ചെയ്തു. തുടർന്ന് മലയാള മനോരമ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ മാമ്മൻ മാത്യു, ദീപിക ചീഫ് എഡിറ്റർ ഫാ ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവരേയും കുമ്മനം സന്ദർശിച്ചു.
തിരുവനന്തപുരത്ത് ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് സൂസൈപാക്യത്തെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ സന്ദര്‍ശിച്ചു. കൊല്ലത്ത് സംസ്ഥാന വക്താവ് ജെ ആർ പത്മകുമാർ പൗരപ്രമുഖൻമാരെ സന്ദർശിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ ജോർജ്ജ് കുര്യൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
ആലപ്പുഴയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പ്രസിദ്ധ ചലച്ചിത്ര സംവിധായകൻ ഫാസിലിനെ വീട്ടിലെത്തി സന്ദർശിച്ചു.
ഇടുക്കിയിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ പി എം വേലായുധനാണ് സമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്തത്. എറണാകുളത്ത് ഓ രാജഗോപാൽ എംഎൽഎ യാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. പ്രശസ്ത സാഹിത്യകാരൻ എം കെ സാനുമാസ്റ്ററെ നേരിൽ കണ്ട് ഓ രാജഗോപാൽ ദേശീയ കൗൺസിൽ യോഗത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. തൃശൂരിൽ ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ് പ്രശസ്ത പിന്നണി ഗായകൻ അനൂപ് ശങ്കറിനെ സന്ദര്‍ശിച്ചു. പാലക്കാട് സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ വ്യാപാരി വ്യവസായി സംസ്ഥാന വൈസ് പ്രസിഡന്റ് ജോബ് വി ചുങ്കത്തിനെ സന്ദര്‍ശിച്ചു. മലപ്പുറം ജില്ലയിലെ സമ്പർക്ക യജ്ഞം കർഷക മോർച്ചാ ദേശീയ സെക്രട്ടറി പിസി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഗൃഹാതുര സ്മരണകൾക്കൊപ്പം വേദനിപ്പിക്കുന്ന ഓര്‍മ്മകളും ഉയർത്തിയതായിരുന്നു കോഴിക്കോട് ജില്ലയിലെ സമ്പർക്ക യജ്ഞം. 1967 ലെ ജനസംഘം സമ്മേളനത്തിന്റെ പ്രകടനം കാണാൻ റെയിൽ ട്രാക്കിലൂടെ ഓടുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച അന്നത്തെ 10 വയസ്സുകാരൻ ശശിധരന്റെ ബേപ്പൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ മുതിർന്ന നേതാവ് സി കെ പത്മനാഭൻ സന്ദർശിച്ചു. അന്ന് ശശിധരനൊപ്പം അകടത്തിൽപെട്ട ആമീട് വീട്ടിൽ സുരേന്ദ്രന്റെ അമ്മ കാർത്യായനി സഹോദരീ പുഷ്പ , ലക്ഷ്മി എന്നിവരുടെ വീടും സി കെ പി സന്ദര്‍ശിച്ചു. അന്നത്തെ സമ്മേളനത്തിന്റെ ഓഫീസ് തുറക്കാൻ എല്ലാ സഹായവും ചെയ്തു തന്ന വെങ്കിടേഷ് നായിക് മോഹൻദാസിന്റെ വീട്ടിലും സി കെ പി യെത്തി.
വയനാട് ജില്ലയിലെ പരിപാടി ഉദ്ഘാടനം ചെയ്തത് മേഖലാ പ്രസിഡന്റ് വി വി രാജനാണ്. കാസര്‍കോട്ടെ പരിപാടി മംഗലാപുരം എംപി നളിൻകുമാർ കട്ടീൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നേത്രരോഗ വിദഗ്ദ്ധൻ ഡോ സുരേഷ് ബാബുവിനെയാണ് കാസർകോട്ടെ പ്രവർത്തകർ ആദ്യം സന്ദർശിച്ചത്.
സംസ്ഥാനത്തെ 20,000ത്തോളം വരുന്ന ബൂത്തുകളിലെ എല്ലാ വീടുകളിലും 7 ദിവസം കൊണ്ട് ബിജെപി പ്രവർത്തകർ ദേശീയ കൗൺസിൽ യോഗത്തിന്റെ സന്ദേശം എത്തിക്കും. സെപ്തംബർ 11ന് സമ്പർക്ക യഞ്ജം സമാപിക്കും.