അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്കെതിരെ ഫിലിപ്പൈൻസ് പ്രസിഡന്റിന്റെ അസഭ്യപ്രയോഗം. അഭിസാരികയുടെ മകൻ എന്നാണ് റോഡ്രിഗോ ഡ്യൂട്ടേർട്ട് ഒബാമയെ അധിക്ഷേപിച്ചത്. ലാവോസിൽ ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാന്‍ തിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു വിവാദപരാമർശം. സംഭവത്തെത്തുടർന്ന് റോഡ്രിഗോയുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഒബാമ റദ്ദാക്കി.
ലാവോസിൽ, ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്നതിന് തൊട്ടുമുമ്പ് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഡ്യൂട്ടേർട്ടിന്റെ വിവാദ പരാമർശം .
ഫിലിപ്പൈൻസിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ഒബാമയുടെ പ്രസംഗം കേട്ടിരിക്കാൻ തയാറല്ല. ഒബാമയിൽ നിന്ന് മനുഷ്യാവകാശലംഘനത്തിന്റെ പാഠങ്ങൾ പഠിക്കേണ്ട ആവശ്യമില്ലെന്നും റോഡ്രിഗോ പറഞ്ഞു.
ഫിലിപ്പൈൻസിൽ മയക്കുമരുന്ന് മാഫിയക്കെതിരായ സർക്കാർ നടപടിയിൽ രണ്ടു മാസത്തിനിടെ 2,400 പേർ മരിക്കാനിടയായ സംഭവം ഉച്ചകോടിയിൽ ഉന്നയിക്കുമെന്ന ഒബാമയുടെ പ്രസ്താവനയാണ് ഡ്യൂട്ടേർട്ടിനെ ചൊടിപ്പിച്ചത്. മാഫിയ തലവന്മാർ കൊല്ലപ്പെടുന്നതുവരെ മയക്കുമരുന്നിനെതിരായ നടപടികൾ തുടരും. അതിനിടെ ഇനിയും നിരവധി പേർ കൊല്ലപ്പെട്ടേക്കുമെന്നുമായിരുന്നു ഡ്യൂട്ടേർട്ടിന്റെ പ്രതികരണം.
അതേസമയം, വിവാദ പരാമർശത്തെത്തുടർന്ന് ഫിലിപ്പൈൻസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ഒബാമ റദ്ദാക്കി. ഫിലിപ്പൈൻസിൽ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ യുഎന്നും ലോകരാജ്യങ്ങളും നേരത്തെ രംഗത്തെത്തിയിരുന്നു .