ന്യൂഡൽഹി: ഉറി ഭീകരാക്രമണത്തിലെ പാകിസ്ഥാൻ ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ പാകിസ്ഥാന് കൈമാറി. ഇന്ത്യയിലെ പാകിസ്ഥാൻ ഹൈക്കമീഷണറെ വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തി ശക്തമായ അതൃപ്തി അറിയിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഐക്യ രാഷ്ട്രസഭയിൽ സംസാരിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേയാണ് ഇന്ത്യയുടെ പുതിയ നീക്കം.
ഇന്ത്യയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത്തിനെ വിളിച്ചുവരുത്തിയാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഉറി ഭീകരാക്രമണത്തിൽ അതൃപ്തി അറിയിച്ചത്. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ ഭാരതത്തിന്റെ പ്രതിഷേധം പാക് ഹൈകമ്മീഷണർ അബ്ദുൾ ബാസിത്തിനെ അറിയിച്ചു. 2004ൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം പാകിസ്ഥാൻ മണ്ണിൽ ഇന്ത്യക്കെതിരെയുള്ള ഭീകര പ്രവർത്തനം നടത്താൻ അനുവദിക്കില്ലെന്ന് പാകിസ്ഥാൻ ഉറപ്പു നൽകിയിരുന്നു. എന്നാൽ പാകിസ്ഥാൻ ഈ ഉറപ്പ് ലംഘിച്ചതായി ഇന്ത്യ അറിയിച്ചു. ഇക്കാര്യത്തിൽ പാകിസ്ഥാന്റെ മറുപടി ആവശ്യപ്പെട്ടതായും വിദേശകാര്യവക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
ഭീകരാക്രമണത്തിലെ പാകിസ്ഥാൻ പങ്ക് വ്യക്തമാക്കുന്ന നിർണ്ണായകരേഖകൾ ഇന്ത്യ കൈമാറി. ഭീകരർ പാകിസ്ഥാനിൽ നിന്നാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്ന് തെളിയിക്കുന്ന ഉപഗ്രഹ രേഖകളും ഭീകരരിൽ നിന്ന് പിടിച്ചെടുത്ത പാക് മുദ്രയുള്ള ആയുധങ്ങൾ സംബന്ധിച്ച രേഖകളുമാണ് പാകിസ്ഥാന് കൈമാറിയത്. ഉറിയിലും പൂഞ്ചിലും ഭീകരാക്രമണം നടത്തിയ ഭീകരരുടെ ഡി.എൻ.എ സാമ്പിളുകൾ നൽകാനും തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേയാണ് ഇന്ത്യയുടെ പുതിയ നീക്കം.