മുംബൈ: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരങ്ങൾ ടീമിൽ തിരിച്ചെത്തി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണർമാരിലൊരാളായ ഗൗതം ഗംഭീറും 2011ലെ ഇന്ത്യയുടെ വേൾഡ് കപ്പ് ഹീറോ യുവരാജ് സിംഗും ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഇടം പിടിച്ചു. ഗംഭീറിനെ ടെസ്റ്റ് ടീമിലേക്കും യുവരാജിനെ ഏകദിന പരമ്പരയിലേക്കുമാണ് പരിഗണിച്ചത്.
കാൺപൂർ ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ച ലോകേഷ് രാഹുൽ പരുക്കേറ്റ് പിന്മാറിയതോടെയാണ് ഗൗതം ഗംഭീറിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചത്. ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗംഭീറിനെ ടീമിലെടുക്കാത്തത് വിമർശനങ്ങൾ ഉയർത്തിയിരുന്നു.
മോശം ഫോമും എംഎസ് ധോണിയുമായുള്ള അഭിപ്രായ വ്യതാസങ്ങളും ഗംഭീറിന് ടീം ഇന്ത്യയിൽ നിന്നും ദീർഘകാലമായി പുറത്ത് നിൽക്കേണ്ടി വന്നു. 2014ലെ ഇംഗ്ളണ്ട് പര്യടനത്തിലായിരുന്നു ഗംഭീർ അവസാനമായി ഇന്ത്യക്ക് വേണ്ടി പാഡ് കെട്ടിയത്.
കീവീസിനെതിരായ ഏകദിന ടീമിലേക്കാണ് യുവരാജിനെ പരിഗണിച്ചത്. മൂന്ന് വർഷം മുൻപാണ് യുവരാജ് അവസാനായി ഇന്ത്യൻ കുപ്പായമണിയുന്നത്. ബംഗളൂരുവിൽ നടന്ന പരിശോധനയിൽ ഇരുവരും ഫിറ്റ്നസ് തെളിയിച്ചു കഴിഞ്ഞു.
2007 ട്വന്റി ട്വന്റി ലോകകപ്പിൽ ഗംഭീര പ്രകടനം കാഴ്ച വച്ച ഗൗതം ഗംഭീറും 2011 ഏകദിന ലോകകപ്പ് രാജകീയമാക്കിയ യുവരാജ് സിംഗും ടീമിൽ തിരിച്ചെത്തുമ്പോൾ ഇരുവരുടേയും സാന്നിധ്യം ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യയും ആരാധകരും.