ഗുവാഹത്തി: ഐഎസ്എൽ മൂന്നാം സീസണിന് ഇന്ന് തുടക്കം. ഗുവാഹത്തിയിലാണ് ഉദ്‍ഘാടന ചടങ്ങ്. 79 ദിവസങ്ങളിലായി 56 മത്സരങ്ങളാണ് ലീഗിൽ നടക്കുക.
ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ മൂന്നാം സീസണിന്‍റെ കിക്കോഫിന് ഇനി മണിക്കൂറുകൾ മാത്രം. ആവനാഴിയിലെ വജ്രായുധങ്ങളെല്ലാം തേച്ച് മിനുക്കിയ ടീമുകൾ വരാൻ പോകുന്ന അങ്കത്തിനായി അവസാനവട്ട തയ്യാറെടുപ്പുകളും പൂർത്തിയാക്കിക്കഴിഞ്ഞു. സമൂലമായി അഴിച്ച് പണിതാണ് പരിശീലകർ എട്ടു ടീമുകളേയും സജ്ജരാക്കിയിരിക്കുന്നത്.
പൂനെ സിറ്റി എഫ് സി ഒഴികെ 7 ടീമുകൾക്കും മാർക്വീ പ്ലയറായി. ഐദർ ഗുഡ് ജോൺസൺ പരുക്കിനെ തുടർന്ന് പിന്മാറിയതാണ് പൂനെയ്‌ക്ക് തിരിച്ചടിയായത്. ഫ്ലോറന്‍റ് മലൂദ, ലൂസിയോ, ആരോൺ ഹ്യൂസ്, ഡീഗോ ഫോർലാൻ എന്നിവരാണ് ഇന്ത്യൻ ഫുട്ബോളിന് നവോന്മേഷം പകരാൻ ഇക്കുറിയെത്തുന്ന പ്രമുഖർ. ആദ്യ സീസണിലെ റണ്ണറപ്പുകളായ കേരളാ ബ്ലാസ്റ്റേഴ്സിനെ സ്റ്റീവ് കോപ്പലാണ് അണിയിച്ചൊരുക്കുന്നത്.
65 ദിവസങ്ങളിലായി 56 മത്സരങ്ങളാണ് നടക്കുക. ഡിസംബർ 10 മുതൽ 14 വരെയായി രണ്ട് പാദങ്ങളിലായി സെമിഫൈനൽ മത്സരങ്ങളും 18 ന് ഫൈനലും അരങ്ങേറും. സെമിയുടേയും ഫൈനലിന്‍റെ വേദി നിശ്ചയിച്ചിട്ടില്ല.
ശനിയാഴ്ച വൈകിട്ട് ആറിന് ഗുവാഹത്തി ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ആലിയ ഭട്ട്, ജാക്വിലിൻ ഫെർണാണ്ടസ്, വരുൺ ധവാൻ എന്നിവരുടെ നേതൃത്വത്തിലുള്ള കലാപ്രകടനങ്ങൾ അരങ്ങ് കൊഴുപ്പിക്കും.