ന്യൂഡൽഹി : ഭീകരരെ പിന്തുണച്ച് വീണ്ടും ചൈന. ജെയ്ഷെ മൊഹമ്മദ് തലവൻ മൗലാനാ മസൂദ് അസറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ നീക്കം ചൈന വീണ്ടും തടഞ്ഞു. ഇന്ത്യയുടെ അപേക്ഷയിൽ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് ചൈനയുടെ നിലപാട്.
ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളും താത്കാലിക അംഗങ്ങളുമടക്കം 15 രാജ്യങ്ങളിൽ ചൈന മാത്രമാണ് ഇന്ത്യയുടെ ആവശ്യത്തെ എതിർത്തത്. ഇന്ത്യയുടെ അപേക്ഷയിൽ തങ്ങൾക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്നും ചൈന ആവശ്യപ്പെട്ടു.
ഇതോടെ മസൂദ് അസറിനെതിരെയുള്ള നടപടി ആറുമാസത്തേക്ക് കൂടീ നീണ്ടൂ. ഇതിനു മുൻപ് കഴിഞ്ഞ മാർച്ചിലാണ് ഇന്ത്യൻ നീക്കം ചൈന സമാനമായി തടഞ്ഞത്. അന്ന് നീട്ടി നൽകിയ കാലാവധി തിങ്കളാഴ്ച്ച അവസാനിരിക്കെയാണ് ചൈന വീണ്ടും തടസവുമായെത്തിയത്.
ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് മസൂദ് അസറീനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയാൽ യാത്രാ വിലക്കും സ്വത്ത് മരവിക്കൽ എന്നിവയടക്കമുള്ള രക്ഷാ സമിതിയുടെ ഉപരോധ നടപറ്റികളും മസൂദിനെതിരെ പ്രയോഗിക്കാനാകുമായിരുന്നു . മുംബൈ- പഠാൻ കോട്ട് ഭീകരാക്രമണങ്ങളിലടക്കം മസൂദ് അസറിന്റെ പങ്ക് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ മസൂദിനെതിരെ ആഗോള വേദിയിൽ നീങ്ങിയത്.