ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് നയിച്ചത് വ്യക്തിപരമായ നിരാശയാണെന്ന് ഇക്കാര്യം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ചുമതലപ്പെടുത്തിയ ജുഡീഷ്യല്‍ കമ്മീഷന്റെതാണ് കണ്ടെത്തല്‍. 41 പേജുകള്‍ വരുന്ന റിപ്പോര്‍ട്ട് ഓഗസ്റ്റില്‍ കമ്മീഷന് മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. ഇതിലെ വിശദാംശങ്ങളാണ് ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടത്.
അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി എ.കെ രൂപന്‍ വാള് ആണ് അന്വേഷണം നടത്തിയത്. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ അദ്ധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും അടക്കം അന്‍പതിലധികം പേരുടെ മൊഴികള്‍ കമ്മീഷന് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് നയിച്ചത് വ്യക്തിപരമായ പ്രശ്നങ്ങളാണെന്ന നിഗമനത്തില്‍ കമ്മീഷന് എത്തിയത്.
കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയയും സ്മൃതി ഇറാനിയും ആണ് രോഹിതിന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്നും രോഹിതിനെതിരേ നടപടി വേണമെന്ന് ഇവര്‍ സര്‍വ്വകലാശാല അധികൃതരോട് നിര്‍ദ്ദേശിച്ചിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ രോഹിതിന്റെ ആത്മഹത്യയ്ക്ക് ഇതുമായി ബന്ധമില്ലെന്നും കമ്മീഷന് ചൂണ്ടിക്കാട്ടുന്നു.
രോഹിത് വെമുലയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ ജോയിന്റ് ആക്ഷന്‍ കമ്മറ്റി അംഗങ്ങളില്‍ നിന്നും അഞ്ച് വിദ്യാര്‍ഥികളില്‍ നിന്നും കമ്മീഷന് മൊഴിയെടുത്തിരുന്നു. രോഹിതിന്റെ ആത്മഹത്യയില്‍ സര്‍വ്വകലാശാല അധികൃതര്‍ക്കോ സര്‍ക്കാരിനോ യാതൊരു പങ്കുമില്ലെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടുന്നു.
രോഹിത് വെമുല ദളിതനാണെന്ന അവകാശവാദത്തെയും കമ്മീഷന് ചോദ്യം ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ടിലെ നാല് പേജുകളാണ് ഇക്കാര്യം വ്യക്തമാക്കാന്‍ കമ്മീഷന് നീക്കിവെച്ചിരിക്കുന്നത്. രോഹിത് വെമുലയുടെ സഹോദരന്റെ ജനന സര്‍ട്ടിഫിക്കറ്റിനായി അമ്മ നല്കിയ അപേക്ഷയില്‍ വദേര വിഭാഗമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടുന്നു. രോഹിത് വെമുലയ്ക്ക് ലഭിച്ച ജാതി സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് സംശയം ഉണ്ടെന്നും കമ്മീഷന് വ്യക്തമാക്കുന്നു.