ന്യൂഡൽഹി : മുത്തലാഖിനെതിരെ കേന്ദ്രസർക്കാരിന്റെ നിലപാടിന് പിന്തുണയേറുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ളിം വനിതകൾ മുത്തലാഖ് മതത്തിന്റെ ഭാഗമല്ലെന്ന കേന്ദ്രസർക്കാർ നിലപാടിൻ` പിന്തുണ അറിയിച്ച് രംഗത്തെത്തി. മുത്തലാഖ് സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
മുത്തലാഖ് റദ്ദാക്കുന്നതോടൊപ്പം മുസ്ളിം വ്യക്തി നിയമ ബോർഡ് പിരിച്ചു വിടണമെന്ന് അലിഗഡിലെ സാമൂഹ്യപ്രവർത്തക മറിയ ആലം ഉമർ ഒരു ദേശീയ മാദ്ധ്യമത്തോട് വ്യക്തമാക്കി. സ്ത്രീവിരുദ്ധവും ആൺകോയ്മയെ പിന്തുണയ്ക്കുന്നതുമായ നിലപാടാണ് വ്യക്തിനിയമ ബോർഡിനുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി. ഖുർ ആൻ പ്രകാരം മുസ്ളിം യുവതിക്ക് തുല്യ അധികാരമാണ് കൽപ്പിച്ചിരിക്കുന്നതെന്ന് അവർ അവകാശപ്പെട്ടു.
മുത്തലാഖ് സ്ത്രീവിവേചനമാണ് മുന്നോട്ടു വയ്ക്കുന്നതെന്ന് അലിഗഡിലെ പ്രമുഖ സംഘാടകയായ ഷാസിയ സിദ്ദിഖി അഭിപ്രായപ്പെട്ടു. എങ്ങനെയാണ് മൂന്നു വട്ടം തലാഖ് ചൊല്ലി ഒരു സ്ത്രീയെ ദുരിതക്കയത്തിലേക്ക് ഏകപക്ഷീയമായി തള്ളിവിടാൻ ഒരാൾക്ക് അധികാരം കിട്ടുന്നതെന്ന് അവർ ചോദിച്ചു. ചില മുസ്ളിം രാജ്യങ്ങളിൽ പോലും മുത്തലാഖ് നിരോധിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.
കേന്ദ്രസർക്കാർ നിലപാടിനെ പൂർണമനസ്സോടെ പിന്തുണയ്ക്കുന്നുവെന്ന് ആഗ്ര ബായ്കുന്തി ദേവി വനിത കോളേജിലെ ഉറുദു വിഭാഗം മേധാവി ഡോ. നസ്രീൻ ബീഗം പറഞ്ഞു. ഇത്തരം നിയമങ്ങൾക്ക് ആധുനിക ലോകത്ത് യാതൊരു സ്ഥാനവുമില്ലെന്ന് അവർ പറഞ്ഞു.
മുത്തലാഖിനെയും ബഹുഭാര്യാത്വത്തെയും ചോദ്യം ചെയ്തു കൊണ്ട് നിരവധി മുസ്ളിം വനിതകൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതോടെ കേന്ദ്രസർക്കാരിനോട് നിലപാട് അറിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. തുടർന്നാണ് മുത്തലാഖും ബഹുഭാര്യാത്വവും മുസ്ളിം സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയത്