തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്കി. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണ് കത്ത് നല്‍കിയത്. ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെടെ വിജിലന്‍സ് അന്വേഷണം നിര്‍ണായകഘട്ടത്തില്‍ നില്‍ക്കവേയാണ് ജേക്കബ് തോമസ് രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്.
2009-13 കാലയളവില്‍ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹത്തിനെതിരേ അച്ചടക്ക നടപടിയെടുക്കണമെന്നുമുളള ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സോളാര്‍ പാനല്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങിയതിലും ക്രമക്കേട് ഉണ്ടെന്നായിരുന്നു ആരോപണം.
2014 ല്‍ തുടങ്ങിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ മാര്‍ച്ചിലാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. വലിയതുറയിലെ തുറമുഖ ആസ്ഥാനത്തേക്ക് ആലുവ ഫോറസ്റ്റ് ഇന്ഡസ്ട്രീസില് നിന്നും സ്റ്റീല്‍ ഫര്‍ണിച്ചര്‍ വാങ്ങിയ വകയില്‍ 13 ലക്ഷം രൂപയുടെ അധികച്ചെലവ് ഉണ്ടായെന്ന് ഉള്‍പ്പെടെയുളള കാര്യങ്ങളാണ് അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ തന്നെ പുകച്ചു പുറത്തുചാടിക്കാന്‍ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങള്‍ എന്നായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്. യുഡിഎഫ് ഭരണകാലത്തെ നിരവധി അഴിമതിക്കേസുകളില്‍ വിജിലന്‍സ് വീണ്ടും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ആഴ്ച മന്ത്രി ഇ.പി ജയരാജന്റെ ബന്ധു നിയമന വിവാദവും പുറത്തുവരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാക്കളും അടക്കം നല്കിയ പരാതികളില്‍ വിജിലന്‍സ് മൊഴിയെടുപ്പ് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ജേക്കബ് തോമസ് രാജിവെയ്ക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.