മനാമ: തർക്കത്തേത്തുടർന്ന് സൗദി പൗരനെ കൊലപ്പെടുത്തിയ കുറ്റത്തിന് സൗദി രാജകുമാരൻ തുർക്കി ബിൻ സൗദ് അൽ കബീറിനെ സൗദി അറേബ്യ വധശിക്ഷയ്ക്കു വിധേയനാക്കി.
സൗദിയുടെ തലസ്ഥാനമായ റിയാദിൽ വച്ച് ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരകാര്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടയാളുൾപ്പെടെയുള്ളവരുമായുണ്ടായ തർക്കത്തിനൊടുവിലാണ് രാജകുമാരൻ സൗദി പൗരനെ വെടി വച്ചു കൊലപ്പെടുത്തിയതെന്നാണ് വിവരം.
വിചാരണയ്ക്കു ശേഷം പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയതായും, അപ്പീൽ കോടതിയിലെയും വാദത്തിനു ശേഷമാണ് വധശിക്ഷ നടപ്പാക്കാൻ തീരുമാനമായതെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിയമവാഴ്ച്ചയും നീതിയും നടപ്പാക്കാൻ ഭരണകൂടം ബദ്ധശ്രദ്ധമാണെന്നും സൗദി ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു. കേസിനാസ്പദമായ സംഭവം നടക്കുന്നത് മൂന്നു വർഷങ്ങൾക്കു മുൻപ് റിയാദിലെ തമാമ പ്രദേശത്താണ്.