ചെന്നൈ: ഡി.എം.കെ നേതാവ് എം.കരുണാനിധിയെ അലർജ്ജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുണാനിധി സ്ഥിരമായി ഉപയോഗിച്ചു വരുന്ന ഒരു മരുന്നാണ് അലർജ്ജിയ്ക്കു കാരണമെന്നാണ് ഡി.എം.കെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് എ.ഐ.എ.ഡി.എം.കെയുടെ മുഖ്യ എതിർകക്ഷിയായ ഡി.എം.കെ നേതാവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം ജയലളിതയുടെ ആരോഗ്യനില പുരോഗമിച്ചു വരുന്നതായാണ് വിവരം. തമിഴ് നാട് ഗവർണർ വിദ്യാസാഗർ റാവു, പ്രശസ്ത ഗവേഷകൻ എം.എസ്.സ്വാമിനാഥൻ, കോൺഗ്രസ് വക്താവ് ഖുശ്ബു സുന്ദർ തുടങ്ങിയവർ അടുത്തിടെ ജയലളിതയെ അപ്പോളോ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ജയലളിത ഔഷധങ്ങളോട് പ്രതികരിക്കുന്നതായും ആരോഗ്യനില വളരെ പുരോഗമിച്ചതായും അപ്പോളോ ആശുപത്രി വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.