ലഖ്നൗ : സമാജ് വാദി പാർട്ടിയിൽ ഗ്രൂപ്പ് പോര് കെട്ടടങ്ങുന്നില്ല . ശിവപാൽ യാദവിന്റെ ഗ്രൂപ്പിൽ പെട്ടയാളെ തല്ലിയതിന് അഖിലേഷ് യാദവിന്റെ അടുത്ത അനുയായിയും മന്ത്രിയുമായ പവൻ പാണ്ഡെയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലെജിസ്ളേറ്റീവ് കൗൺസിൽ അംഗമായ ആഷു മാലിക്കിന്റെ കരണത്തടിച്ചതിനാണ് പാണ്ഡെയെ പുറത്താക്കിയത്.
സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ ശിവപാൽ യാദവിന്റെ അടുത്ത അനുയായിയാണ് അഷു മാലിക്ക് . പാണ്ഡെയെ എത്രയും പെട്ടെന്ന് മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ അഖിലേഷിനോട് ശുപാർശ ചെയ്തതായി ശിവപാൽ യാദവ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
മുലായം സിംഗിന്റെ നേതൃത്വത്തിൽ നിരവധി ചർച്ചകൾ നടന്നെങ്കിലും സമാജ് വാദി പാർട്ടിയിലെ പ്രതിസന്ധി അവസാനിക്കുന്നില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സംഭവം. നിയമസഭാ കക്ഷി സമ്മേളനത്തിൽ വച്ച് അഖിലേഷും മുലായവുമായി വാഗ്വാദം നടന്നിരുന്നു . അധികാരം കിട്ടിയപ്പോൾ ഗുണ്ടകളേയും കള്ളുകുടിയന്മാരെയും പിടിച്ച് പാർട്ടിയിൽ കയറ്റുകയാണ് അഖിലേഷ് ചെയ്തതെന്ന് മുലായം കുറ്റപ്പെടുത്തിയിരുന്നു.
അഖിലേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും, തത്കാലം കടുത്ത നടപടിയൊന്നും എടുക്കുന്നില്ലെന്നായിരുന്നു തീരുമാനം .എന്നാൽ പ്രശ്നങ്ങൾ ഒഴിയുന്നില്ലെന്നതിന്റെ സൂചനയാണ് പവൻ പാണ്ഡേയുടെ പുറത്താക്കൽ.2012 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അയോദ്ധ്യ മണ്ഡലത്തിൽ നിന്ന് വിജയിച്ച ആളാണ് പവൻ പാണ്ഡേ .
അതേ സമയം ഔദ്യോഗിക വസതിയിൽ നിന്ന് ശിവപാൽ യാദവ് താമസം മാറിയതായി റിപ്പോർട്ടുണ്ട് . ശിവപാൽ യാദവിനെ മന്ത്രിസഭയിൽ നിന്ന് അഖിലേഷ് പുറത്താക്കിയതിനെ തുടർന്നായിരുന്നു തർക്കം രൂക്ഷമായത് . അതിനിടെ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഗവർണറെ സന്ദർശിച്ചതിനെപ്പറ്റിയും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്