ബംഗളൂരു : ബംഗളൂരുവിൽ ആർ.എസ്.എസ് നേതാവായ രുദ്രേഷിനെ വധിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് നിരോധിത തീവ്രവാദ സംഘടനയായ അൽ ഉമ്മയുമായി ബന്ധമുണ്ടെന്ന് പോലീസ് . കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് കണ്ണൂരിലാണെന്നും എൻ ഡി എഫിന്റെ പ്രാദേശിക നേതാവ് ഗൂഢാലോചനയിൽ പങ്കെടുത്തെന്നും റിപ്പോർട്ട്.
രുദ്രേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വസീം അഹമ്മദ്, മുഹമ്മദ് മഷർ , മുഹമ്മദ് മുജീബുള്ള , ഇർഫാൻ പാഷ തുടങ്ങിയവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന് വിവരങ്ങൾ ലഭിച്ചത്. ഇവർ കണ്ണൂരിലെത്തിയിരുന്നെന്നും പിന്നീട് ആന്ധ്രയിലെ കുപ്പത്തെത്തി തീവ്രവാദ സംഘടനയിലെ ആളുകളെ കണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. ഇർഫാൻ പാഷയ്ക്ക് നിരോധിത സംഘടനയായ അൽ ഉമ്മയുമായി ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി.
മൈസൂരിൽ കഴിഞ്ഞ മാർച്ചിൽ നടന്ന കൊലപാതകത്തിലും ഇപ്പോൾ അറസ്റ്റിലായ പ്രതികൾക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് . തമിഴ് നാട് , കർണാടക സംസ്ഥാനങ്ങളിൽ ആർ.എസ്.എസ് – ബിജെപി നേതാക്കൾക്ക് നേരേ നടക്കുന്ന ജിഹാദി ആക്രമണങ്ങളുടെ കേരള ബന്ധം അന്വേഷണവിധേയമാക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു. പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ന്യൂമാൻ കോളേജ് അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഘടനയ്ക്ക് ഇതിന്റെ ആസൂത്രണത്തിൽ പങ്കുണ്ടെന്ന വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത് .
മൈസൂരിലെ ശിവാജി നഗറിൽ ഗണേശോത്സവം സംഘടിപ്പിച്ചതിന്റെ വൈരാഗ്യമാണ് രുദ്രേഷിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം . ശിവാജി നഗർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മതമൗലിക വാദ സംഘടനയുടെ വേരുകൾ കേരളത്തിലാണ് . രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങളിൽ ഈ സംഘടനയ്ക്കുള്ള പങ്ക് ദേശീയ ഏജൻസികൾ അന്വേഷിക്കുന്നുണ്ട് .