മലേഷ്യ: മലേഷ്യയിൽ നടന്ന ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ പാകിസ്ഥാനെ നിലംപരിശാക്കി ഇന്ത്യ കിരീടം നേടി. 3-2 നാണ് ഇന്ത്യ പാകിസ്ഥാനെ കീഴടക്കിയത്. രൂപീന്ദർപാൽ സിംഗ്, അഫാൻ യൂസഫ്, നിഖിൻ തിമ്മയ്യ എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്.
ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ പാകിസ്ഥാനെ നിലംപരിശാക്കിയാണ് ഇന്ത്യ വിജയകിരീടമണിഞ്ഞത്. അതിർത്തിയിൽ ഇന്ത്യാ-പാക് സംഘർഷം കത്തി നിൽക്കുന്ന അവസരത്തിൽ, കളിക്കളത്തിലും പാകിസ്ഥാണ് ഉചിതമായ മറുപടി നൽകുന്നതായി ഇന്ത്യൻ താരങ്ങളുടെ കളിക്കളത്തിലെ സർജ്ജിക്കൽ സ്ട്രൈക്ക്.
പരിക്കേറ്റ മലയാളിതാരം ശ്രീജേഷ് ഇല്ലാതെയാണ് ഇന്ത്യ ഫൈനലിൽ ഇറങ്ങിയത്. വീറോടെ പൊരുതിയ ഇന്ത്യൻ താരങ്ങൾ പകുതി സമയത്ത് രണ്ടു ഗോളിനു ലീഡു നൽകി. മൂന്നാം ക്വാർട്ടറിൽ പാകിസ്ഥാൻ ഒപ്പമെത്തി. അൻപതാം മിനുട്ടിൽ മൂന്നാം ഗോൾ നേടിയ നിഖിൻ തിമ്മയ്യയാണ് മത്സരം ഇന്ത്യയുടെ കൈപ്പിടിയിലൊതുക്കിയത്. സമസ്ത മേഖലയിലും തിരിച്ചടി നേരിടുന്ന പാകിസ്ഥാനു മേലുളള വിജയം ഇന്ത്യക്കിത് ഇരട്ടി മധുരമാണ് നൽകുന്നത്. ഇന്ത്യ ഇതു രണ്ടാം തവണയാണ് ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ മുത്തമിടുന്നത്.