ന്യൂഡൽഹി: വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ സംഘടനയായ ഐ.ആർ.എഫ് എജ്യൂക്കേഷണൽ ട്രസ്റ്റിനെ മുൻകൂർ അനുമതിപ്പട്ടികയിൽപ്പെടുത്തി കേന്ദ്രസർക്കാർ. സാക്കിറിന്റെ തന്നെ മറ്റൊരു സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ അംഗീകാരം റദ്ദു ചെയ്യാനുളള നീക്കത്തിനിടെയാണ് ഈ നടപടി.
പട്ടികയിൽ പെടുത്തുന്നതോടെ സാക്കിറിന്റെ സ്ഥാപനത്തിന് വിദേശഫണ്ടുകൾ സ്വീകരിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമായി വരും. അതേ സമയം യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് റിക്രൂട്ട് ചെയ്തതടക്കമുളള കേസുകളിൽ അന്വേഷണം നേരിടുന്ന സാക്കിറിന്റെ ഐ.ആർ.എഫിന് അംഗീകാരം പുതുക്കി നൽകിയ ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേരെ സർവ്വീസിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു.
നിലവിൽ വിദേശത്തു കഴിയുന്ന സാക്കിർ നായിക്കിനെതിരേ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിട്ടുണ്ട്. ബംഗ്ലാദേശിൽ തീവ്രവാദി ആക്രമണം നടത്തിയ യുവാക്കളടക്കമുളള നിരവധിപ്പേരെ സാക്കിറിന്റെ പ്രകോപനപരമായ പ്രഭാഷണങ്ങൾ സ്വാധീനിച്ചിട്ടുളളതായ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഇയാൾക്കെതിരേ അന്വേഷണം നടത്തണമെന്ന് ബംഗ്ലാദേശ് സർക്കാരും ഭാരതത്തോടാവശ്യപ്പെട്ടിരുന്നു.