വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കവേ മൂന്ന് സ്റ്റേറ്റുകളിലെ ഫലം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഒപ്പം. ഇന്‍ഡ്യാന, കെന്റുക്കി, വെസ്റ്റ് വെര്‍ജീനിയ സ്റ്റേറ്റുകളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ തുണച്ചത്. മൂന്നിടങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളാണ്.
വെര്‍മണ്ട് സ്റ്റേറ്റിലെ ഫലം ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹില്ലരിക്ക് അനുകൂലമായി. ജോര്‍ജിയ, നോര്‍ത്ത് കരോലിന, ഫ്ളോറിഡ, ഒഹിയോ, ന്യൂഹാംപ്ഷെയര്സ, വെര്‍ജീനിയ തുടങ്ങിയ സ്റ്റേറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരം കടുത്തതായതിനാല്‍ ഇരുപാര്‍ട്ടികളുടെയും ശക്തികേന്ദ്രങ്ങളിലെ വോട്ടുകള്‍ കൊണ്ട് മാത്രം ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടു തന്നെ നിഷ്പക്ഷ സ്റ്റേറ്റുകളുടെ വിധിയെഴുത്ത് ഫലത്തെ ഏറെ സ്വാധീനിക്കും.
അവസാനം പുറത്തുവന്ന അഭിപ്രായ സര്‍വ്വെകളിലെ ഫലം ഹില്ലരിക്ക് അനുകൂലമായിരുന്നു. അതാണ് ഡെമോക്രാറ്റിക് ക്യാമ്പിന്റെ ആത്മവിശ്വാസവും. എന്നാല്‍ ട്രംപിന് പ്രചാരണത്തിലും മറ്റും ലഭിച്ച മുന്‍തൂക്കം ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ജനുവരി 20 നാണ് പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുക.
20 കോടി വോട്ടര്‍മാരില്‍ 4.2 കോടി വോട്ടര്‍മാര്‍ മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. യുഎസിലെ പ്രത്യേക അവകാശം വിനിയോഗിച്ചാണ് ഇത്തരത്തില്‍ മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്തുന്നത്. മുന്‍കൂര്‍ വോട്ട് ചെയ്തവരുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോഡാണിത്. ബരാക്ക് ഒബാമ രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട 2012 ല്‍ 3.23 കോടി വോട്ടര്‍മാര്‍ മാത്രമാണ് മുന്‍കൂര്‍ വോട്ടവകാശം വിനിയോഗിച്ചത്.