ലോകകപ്പ് ഫുട്‍ബോൾ യോഗ്യതാ റൗണ്ടിൽ അർജന്‍റീനയും ബ്രസീലും നേർക്കുനേർ. ഇന്ത്യൻ സമയം
നാളെ പുലർച്ചെ 5.15ന് ബെലോ ഹൊറിസോണ്ടയിലെ മിനെയ്‍റോ സ്റ്റേഡിയത്തിലാണ് മത്സരം.
സൂപ്പർ താരങ്ങളായ നെയ്‍മറും ലയണൽ മെസിയും നേർക്കുനേർ. സോക്കർ ലോകത്തെ ചൂട് പിടിപ്പിക്കുന്ന പോരാട്ടത്തിന് ലാറ്റിനമേരിക്കൻ കരുത്തന്മാർ തയ്യാറെടുത്തു കഴിഞ്ഞു. അതി സമ്മർദ്ധത്തിലാണ് അർജന്‍റീന. ലോകറാങ്കിംഗിൽ ഒന്നാമന്മാരാണെങ്കിലും ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ടീം ആറാം സ്ഥാനത്താണ്. ഇനിയൊരു തോൽവികൂടി പിണഞ്ഞാൽ റഷ്യ ലോകകപ്പിലേക്കുള്ള ദൂരമേറുമെന്നുമെന്നതിനാൽ രണ്ടും കൽപ്പിച്ചാണ് ആൽബിസെലസ്റ്റികൾ.
മെസിക്കൊപ്പം ഹിഗ്വെയ്നും ഡി മരിയയുമൊക്കെ ബൂട്ടണിയുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ലോകകപ്പിൽ ജർമ്മനിയോട് തോറ്റ് ദുരന്തഭൂമിക്ക് സമാനമായ മിനെയ്‍റോയിൽ പരമ്പരാഗത വൈരികളെ തോൽപ്പിച്ചുള്ള ഉയർത്തെഴുന്നേൽപ്പാണ് കാനറികളുടെ ലക്ഷ്യം.
നെയ്മറിനൊപ്പം ഗബ്രിയേൽ ജീസസ്, ഫിലിപ്പ് കൊട്ടിഞ്ഞോ, റെനാറ്റോ അഗസ്റ്റോ എന്നിവരുടെ ബൂട്ടുകളിലേക്കും മഞ്ഞക്കൂട്ടം ഉറ്റുനോക്കുന്നു.
യോഗ്യതാ റൗണ്ടിലെ മറ്റ് മത്സരങ്ങളിൽ കൊളംബിയ, ചിലിയേയും യുറുഗ്വായ്, ഇക്വഡോറിനേയും നേരിടും.