തനിക്കെതിരെ സുപ്രീംകോടതി കൈകൊണ്ട നടപടികളെ വിമർശിച്ച് ഫെയ്സ് ബുക്കിൽ എഴുതിയ പോസ്റ്റുകൾ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു നീക്കം ചെയ്തു. കോടതി നടപടിയെ വിമർശിച്ച് രണ്ട് പോസ്റ്റുകളാണ് കട്ജു എഴുതിയിരുന്നത്.
സൗമ്യ വധക്കേസിലെ തന്റെ പരാമർശത്തിൽ വിളിച്ച് വരുത്തി കോടതി അലക്ഷ്യത്തിന് നോട്ടീസ് നൽകിയ സുപ്രീംകോടതി നടപടിക്കെതിരെ രൂക്ഷ ഭാഷയിൽ നടത്തിയ വിമർശനങ്ങളുടെ പോസ്റ്റാണ് കട്ജു പിൻവലിച്ചത്.
നിയമവ്യവസ്ഥയിലെ അഴിമതിക്കെതിരെ പ്രതികരിച്ചതിനെ തുടർന്ന് ,മുൻകൂട്ടി തയ്യാറാക്കിയ നാടകമാണ് ഇന്നലെ കോടതി മുറിയിൽ അരങ്ങേറിയതെന്നും അഴിമതി തുറന്ന് പറഞ്ഞതിന് തന്നെ നാണം കെടുത്തി നിശബ്ദനാക്കാനുള്ള സർജിക്കൽ സ്ട്രൈയ്ക്കാണ് നടന്നതെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ എഴുതിയിരുന്നു. താൻ പുറപ്പെടുവിച്ച വിധികളിൽ അസ്വസ്ഥരായവരാണ് തനിക്കെതിരെ പ്രവർത്തിച്ചതെന്നും അഴിമതി മൂടിവയ്ക്കാതെ വിളിച്ച് പറഞ്ഞാൽ അത് കോടതി അലക്ഷ്യമാകുമെന്നും കട്ജു പരിഹസിച്ചിരുന്നു.
തന്നെ നാണം കെടുത്തി കോടതി മുറിയിൽ നിന്ന് പുറത്താക്കാൻ സുരക്ഷാ ജീവനക്കാരെ ഒരുക്കി നിർത്തിയിരുന്നതായും ഇതിനായി ജഡ്ജിമാർ അടക്കമുള്ളർ ഒത്തുകളിച്ചെന്നുമുള്ള കടുത്ത വിമർശനങ്ങൾ അടങ്ങുന്നതായിരുന്നു കട്ജുവിന്റെ പ്രതികരണം. ജസ്റ്റിസുമാരായ ദത്തു, ടാക്കൂർ, അനിൽ ദവെ അടക്കമുള്ള വർക്കെതിരെയും ആരോപണ ശരങ്ങൾ പോസ്റ്റിൽ ഉണ്ടായിരുന്നു.
കട്ജുവിന്റെ ഭാഷ കടുത്ത കോടതി അലക്ഷ്യമാണെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അഴിമതിക്കെതിരെ പ്രതിരിക്കുന്നവർക്ക് നേരെ ഇത്തരം പ്രവണത എല്ലാ വകുപ്പുകളിലുണ്ടെന്ന് വിശദീകരിച്ച പോസ്റ്റാണ് ജസ്റ്റിസ് കട്ജു ഫേസ് ബുക്കിൽ നിന്ന് നീക്കം ചെയ്തത്.