ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 88 സീറ്റുകളിലേക്ക് ആയി നടന്ന തെരഞ്ഞെടുപ്പിൽ ആകെ പോളിംഗ് 64 ശതമാനം കടന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് ത്രിപുരയിലാണ്. 79.46% പോളിംഗ് ആണ് ഇവിടെ മത്സരം നടന്ന ഏക മണ്ഡലത്തിൽ രേഖപ്പെടുത്തിയത്.
മണിപ്പൂരിലും താരതമ്യേന ഉയർന്ന പോളിംഗ് രേഖപ്പെടുത്തി. 77.32% ആണ് സംസ്ഥാനത്തെ പോളിംഗ്. ഔട്ടർ മണിപ്പൂരിലെ ഒരു ലോക്‌സഭാ മണ്ഡലത്തിൽ മാത്രമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ഉത്തർപ്രദേശിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 54.85% ആണ് ഇവിടെ പോളിംഗ്. മഹാരാഷ്‌ട്രയിൽ മത്സരം നടന്ന എട്ട് മണ്ഡലങ്ങളിലും ആകെ പോളിംഗ് 55% മാത്രമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്നലെ മത്സരം നടന്ന മണ്ഡലങ്ങളിലെ ആകെ പോളിംഗ് 70.09% ആയിരുന്നു.
വോട്ടെടുപ്പ് പലയിടങ്ങളിലും സമാധാനപരമായാണ് അവസാനിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മണിപ്പൂരിൽ രണ്ട് പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് മെഷീന് തകരാറ് സംഭവിച്ചതായി പരാതി ഉയർന്നിരുന്നു. ഇത് ഒഴിച്ചാൽ മണിപ്പൂരിൽ നിന്ന് മറ്റ് അക്രമസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, സമാധാനപരമായി പൂർത്തിയാക്കാൻ സാധിച്ചെന്നും അധികൃതർ വ്യക്തമാക്കി. പലയിടങ്ങളിലും രാത്രി വൈകി വോട്ടെടുപ്പ് നീണ്ടിരുന്നു.