കോയമ്പത്തൂർ: ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ കേരളം തുടർച്ചയായ അഞ്ചാം തവണയും കിരീടം നിലനിർത്തി. കോയമ്പത്തൂരിൽ നടന്ന മുപ്പത്തി രണ്ടാമത് അത്‌ലറ്റിക് മീറ്റിൽ 429 പോയിന്റുകളോടെയാണ് കേരളം ജേതാക്കളായത്.
മലയാളത്തിന്റെ കരുത്തറിയിച്ചു കേരള താരങ്ങൾ മൈതാനത്തു കുതിച്ചുയർന്നപ്പോൾ കിരീടം കേരളം കൈപ്പിടിയിലൊതുക്കി. മേളയുടെ അവസാന ദിനം അവിശ്വസനീയമായ മുന്നേറ്റം നടത്തിയ ആതിഥേയരായ തമിഴ്‌നാട് 413.5 പോയന്റോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 409 പോയന്റോടെ ഹരിയാന മൂന്നാം സ്ഥാനവും സ്വന്തമാക്കി. 18 സ്വര്‍ണവും 14 വെള്ളിയും 18 വെങ്കലവും നേടിയാണ് കേരളം കിരീടം നേടിയത്.
അവസാനദിനമായ ഇന്ന് കേരളം രണ്ട് സ്വർണ്ണമാണ് നേടിയത്. 16 വയസ്സിനു താഴെയുളള ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അഭിഷേക് മാത്യു സ്വർണ്ണം നേടി. 20 വയസ്സിനു താഴെയുളള ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ കേരള ടീം ക്യാപ്റ്റന്‍ കൂടിയായ സനല്‍ സ്‌കറിയ സ്വർണ്ണം നേടി. മീറ്റിൽ 16 വയസിനു താഴെയുളള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അപര്‍ണ റോയ് മികച്ച അത്‌ലറ്റ് ആയി തെരഞ്ഞടുക്കപ്പെട്ടു. ഇതോടു കൂടി കേരളം ഇരുപതാമത്തെ തവണയാണ് കിരീടത്തിൽ മുത്തമിടുന്നത്.