വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ വിശാഖപട്ടണം ടെസ്റ്‍റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ഒന്നാം ദിവസം കളി നിർത്തുമ്പോൾ നാല് വിക്കറ്‍റ് നഷ്‍ടത്തിൽ 317 റൺസെന്ന നിലയിലാണ് ഇന്ത്യ. അമ്പതാം ടെസ്റ്‍റിനിറങ്ങിയ നായകൻ വിരാട് കോലിയ്‌ക്ക് പുറമേ ചേതേശ്വർ പുജാരയും സെഞ്ച്വറി നേടി.
കരിയറിലെ പതിനാലാം സെഞ്ച്വറിയാണ് കോലി കരസ്ഥമാക്കിയത്.പുജാരയുടേത് തുടർച്ചയായ മൂന്നാം സെഞ്ച്വറിയാണ്.മുരളി വിജയ്, ലോകേഷ് രാഹുൽ, പുജാര, അജങ്ക്യാ രഹാനെ എന്നിവരാണ് പുറത്തായ ഇന്ത്യൻ ബാറ്‍റ്സ്‍മാന്മാർ. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്‍സൺ മൂന്ന് വിക്കറ്‍റ് വീഴ്‍ത്തി.
രണ്ട് വിക്കറ്റിന് 22 റൺസ് എന്ന നിലയിൽ പതറുന്ന ഇന്ത്യയെ കോലിയും പൂജാരയും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കൈപിടിച്ചുയർത്തിയത്. ഇരുവരും മൂന്നാം വിക്കറ്റിൽ 226 റൺസ് കൂട്ടിച്ചേർത്തു. ആൻഡേഴ്സന്റെ പന്തിൽ വിക്കറ്റ് കീപ്പർ പിടിച്ചു പുറത്താകുമ്പോൾ 119 റൺസ് പൂജാര സ്വന്തം അക്കൗണ്ടിൽ ചേർത്തിരുന്നു. അഞ്ചാമനായെത്തിയ അജിങ്ക്യ രഹാനെ കോലിക്കൊപ്പം ചേർന്ന് 68 റൺസ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും 23 റൺസെടുത്തു നിൽക്കെ ആൻഡേഴ്സണു മുന്നിൽ കീഴടങ്ങി.
കളി അവസാനിക്കുമ്പോൾ നൈറ്റ് വാച്ച്മാനായി എത്തിയ ആർ. അശ്വിൻ ഒരു റണ്ണോടെയും ക്യാപ്റ്റൻ കോലി 151 റൺസോടെയും പുറത്താകാതെ നിൽക്കുകയാണ് . നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.