വിശാഖപട്ടണം : ഇംഗ്ളണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് മേൽക്കൈ . രണ്ടാം ദിവസത്തെ കളിയവസാനിക്കുമ്പോൾ ഇന്ത്യൻ സ്കോറായ 455 നെതിരെ 5 വിക്കറ്റ് നഷ്ടത്തിൽ 103 എന്ന സ്ഥിതിയിലാണ് ഇംഗ്ളണ്ട് . വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബെയർസ്റ്റോയും ഓൾ റൗണ്ടർ ബെൻ സ്റ്റോക്ക്സുമാണ് ക്രീസിൽ
സ്കോർ നാലിൽ നിൽക്കേ മുഹമ്മദ് ഷാമിയാണ് ഇംഗ്ളണ്ടിനെ ഞെട്ടിച്ചത് . 2 റൺസെടുത്ത അലിസ്റ്റർ കുക്കിനെ ഷമി ക്ളീൻ ബൗൾഡാക്കി . ഓഫ്സ്റ്റമ്പിനു പുറത്ത് പിച്ച് ചെയ്ത പന്ത് ഔട്ട് സിംഗാണെന്ന് തെറ്റിദ്ധരിച്ച് ബാറ്റ് വച്ച കുക്കിനെ കബളിപ്പിച്ച ഷാമിയുടെ പന്ത് ഓഫ്സ്റ്റമ്പ് തകർക്കുകയായിരുന്നു. ഫോമിലുള്ള മൂന്നാം നമ്പർ ബാറ്റ്സ്മാൻ ജോ റൂട്ടിനൊപ്പം ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ച ഹസീബ് ഹമീദ് സ്കോർ 51 ൽ നിൽക്കേ ജയന്ത് യാദവിന്റെ ഉജ്ജ്വല ഫീൽഡിംഗിൽ റണ്ണൗട്ടായി
പിന്നീടെത്തിയ ഡക്കറ്റിന് അശ്വിന്റെ സ്പിന്നിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല . അഞ്ച് റൺസെടുത്ത ഡക്കറ്റ് അശ്വിന്റെ പന്തിൽ ക്ളീൻ ബൗൾഡാവുമ്പോൾ ഇംഗ്ളണ്ട് സ്കോർ 72 റൺസ് . നല്ല രീതിയിൽ കളിച്ചു വരികയായിരുന്ന ജോ റൂട്ടായിരുന്നു അശ്വിന്റെ അടുത്ത ഇര. അശ്വിന്റെ പന്ത് ലോംഗ് ഓഫിലേക്ക് തൂക്കി അതിർത്തി വര കടത്താൻ ശ്രമിച്ച റൂട്ടിനെ ഉമേഷ് യാദവ് പിടികൂടി . സ്കോർ 79/4
അശ്വിനൊപ്പം പന്തെറിയാനെത്തിയ ജയന്ത് യാദവായിരുന്നു ഇംഗ്ളണ്ടിന് അടുത്ത ആഘാതം സമ്മാനിച്ചത് നിലയുറപ്പിക്കുന്നതിനു മുൻപ് മോയിൻ അലിയെ വിക്കറ്റിനു മുന്നിൽ കുടുക്കിയ യാദവ് കന്നി വിക്കറ്റ് സ്വന്തമാക്കി. സ്കോർ 80/5. തുടർന്ന് ഒത്തുചേർന്ന സ്റ്റോക്ക്സും ബെയർസ്റ്റോവും ചേർന്നാണ് ഇംഗ്ളണ്ട് സ്കോർ നൂറു കടത്തിയത് .
നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 455 റൺസിന് അവസാനിച്ചു . ആർ. അശ്വിൻ അർദ്ധ സെഞ്ച്വറി നേടി.