ഫുഷോ : ചൈന ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി വി സിന്ധു കിരീടം നേടി . ചൈനയുടെ സൺ യുവിനെ തകർത്താണ് 700,000 ഡോളർ സമ്മാനത്തുകയുള്ള ടൂർണമെന്റിൽ സിന്ധു കിരീടം ചൂടിയത്. സ്കോർ (21-11,17-21,21-11 )
ഒളിമ്പിക്ക് വെള്ളി മെഡൽ ജേതാവിന് ചേരുന്ന പ്രകടനം തന്നെയാണ് സിന്ധു കാഴ്ച വച്ചത്. ലോക റാങ്കിംഗിൽ പത്താമതുള്ള സൺ യുവിന് പതിനൊന്നാം റാങ്കുകാരിയായ സിന്ധുവിന്റെ ചടുലമായ നീക്കങ്ങളിൽ പിടിച്ചു നിൽക്കാനായില്ല. റിയോ ഒളിമ്പിക്സിലെ നേട്ടത്തിനു ശേഷം ആദ്യമായാണ് സിന്ധു ഒരു ടൂർണമെന്റ് കിരീടം നേടുന്നത് .
ഒന്നാം ഗെയിമിൽ സണ്ണിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സിന്ധു കാഴ്ചവച്ചത്. പെട്ടെന്ന് തന്നെ 11- 5 എന്ന ലീഡ് നേടിയ സിന്ധു പിന്നീട് അത് 20-8 ലേക്കുയർത്തി . ഒടുവിൽ 21-11 ന് ആദ്യ ഗെയിം നേടുകയായിരുന്നു .രണ്ടാം ഗെയിമിൽ സിന്ധു ആദ്യം മുന്നിട്ടു നിന്നെങ്കിലും ഉജ്ജ്വല പോരാട്ടം കാഴ്ചവച്ച സൺ 14-14 എന്ന നിലയിൽ സിന്ധുവിനെ പിടികൂടി . തുടർന്ന് 21- 17 ന് രണ്ടാം ഗെയിം സൺ സ്വന്തമാക്കി.
നിർണായകമായ മൂന്നാം ഗെയിമിൽ സൺ ആദ്യം പൊരുതി നിന്നെങ്കിലും സിന്ധുവിന്റെ ഉജ്ജ്വലമായ റിട്ടേണുകൾക്ക് മുന്നിൽ തോൽവി സമ്മതിക്കുകയായിരുന്നു. ഗെയിമിന്റെ അവസാന ഘട്ടമെത്തിയപ്പോഴേക്കും തീർത്തും നിറം മങ്ങിയ സൺ 21-11 നു ഗെയിമും മാച്ചും സിന്ധുവിന് അടിയറ വയ്‌ക്കുകയായിരുന്നു
ചൈന ഓപ്പൺ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് പി വി സിന്ധു . കെ ശ്രീകാന്തും സൈന നേവാളുമാണ് മറ്റ് രണ്ടു പേർ. ചൈന ഓപ്പൺ നേടിയ സിന്ധുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.