പനാജി: ശത്രു ഇങ്ങോട്ടു വെടിയുതിർക്കുന്നതു വരെ കാത്തു നിൽക്കേണ്ടതില്ല. അതിനു മുൻപേ അവരെ തീർത്തു കളയുക. അതിനായി പ്രത്യേക നിർദ്ദേശത്തിനു കാത്തു നിൽക്കേണ്ടതില്ല. സൈന്യത്തിന് ആത്മവിശ്വാസം പകരുന്ന നിർദ്ദേശവുമായി പ്രതിരോധമന്ത്രി മനോഹർ പരീക്കർ.
താൻ പ്രതിരോധമന്ത്രിയായി ചുമതലയേറ്റയുടൻ ആദ്യമായി സൈന്യത്തിനു നൽകിയ നിർദ്ദേശം, നിങ്ങൾ ശത്രുവിന്റെ കയ്യിൽ മെഷീൻ ഗണ്ണോ, പിസ്റ്റളോ കണ്ടാൽ അവർ ഒരിക്കലും അടുത്തു വന്ന് അഭിവാദനം ചെയ്യുമെന്നു ധരിക്കരുത് എന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശത്രു നിങ്ങളെ വധിക്കുന്നതിനു മുൻപേ ശത്രുവിനെ ഇല്ലായ്മ ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോവയിൽ വാസ്കോയിലെ എൻ.ജെ.പി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതു മുതൽ സൈന്യത്തിന്റെ ആത്മവീര്യം വർദ്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കശ്മീരിൽ തീവ്രവാദികളോട് ഏറ്റുമുട്ടിയിരുന്ന സൈനികർക്ക് കോൺഗ്രസ് സർക്കാർ നൽകിയിരുന്ന നിർദ്ദേശം തീവ്രവാദികൾ നിറയൊഴിക്കുന്നതു വരെ നിങ്ങൾ നിറയൊഴിക്കരുതെന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിൽ തുടർക്കഥയാകുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങളിൽ സൈന്യം ഉചിതമായ മറുപടിയാണ് കൊടുത്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിനു നേരേ ആക്രമണം അഴിച്ചു വിടുന്നവരോട് പ്രതികരിക്കാൻ ഇപ്പോൾ പ്രതിരോധമന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തു നിൽക്കേണ്ടതില്ല. നമ്മുടെ ശത്രുവിന് ഉചിതമായ മറുപടി നൽകാൻ സൈന്യം സജ്ജരും, ശക്തരുമാണ്. നമ്മുടെ സൈനികർ വധിക്കപ്പെടുകയെന്നാൽ അത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.