റാഞ്ചി: ബുദ്ധപഹാഡി മേഖലയിൽ സി.ആർ.പി.എഫും, ജില്ലാ പൊലീസും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ആറു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെയായിരുന്നു സൈനികനടപടി.
സി.ആർ.പി.എഫിന്റെ കോബ്ര-209 ബറ്റാലിയനും, ജില്ലാ പൊലീസുമാണ് പ്രദേശത്ത് മാവോയിസ്റ്റുകൾ യോഗം ചേരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംയുക്ത ഓപ്പറേഷൻ നടത്തിയത്. രാവിലെ 6.45ന് ആരംഭിച്ച ആക്രമണം ഒരു മണിക്കൂറോളം നീണ്ടു നിന്നു. കനത്ത വെടിവയ്പ്പുണ്ടായതായാണ് റിപ്പോർട്ട്. നടപടിക്കു ശേഷം ആറു മൃതദേഹങ്ങൾ പ്രദേശത്തു നിന്നു കണ്ടെടുത്തു.
സംഭവസ്ഥലത്തു നിന്നും ഇൻസാസ് റൈഫിളുകളും, .315 ബോർ റൈഫിളുകളും കാർബൈനുകളും കണ്ടെടുത്തതായി സി.ആർ.പി.എഫ് ഐ.ജി സഞ്ചയ് ആനന്ദ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരിൽ ഒരാളൊഴികെ മറ്റെല്ലാവർക്കും ഇരുപതിനോടടുത്ത പ്രായമുളളതായി കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരാൾക്ക് ഏകദേശം 35 വയസ്സോളം പ്രായമുണ്ട്. അതേസമയം ഇവരെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളോടൊപ്പം ഏതാനും ഡയറികളും പിടിച്ചെടുത്തിട്ടുണ്ട്. അതിൽ മൂന്നു പേരുകൾ രേഖപ്പെടുത്തിയിട്ടുളളതായി കാണുന്നെന്നും എന്നാൽ ഇവർ ആരൊക്കെയാണെന്ന് വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.
ആക്രമണത്തിൽ പങ്കെടുത്ത സേനാംഗങ്ങളെ മുഖ്യമന്ത്രി രഘുബർ ദാസും സംസ്ഥാന പൊലീസ് ഡി.ജി.പി ഡി.കെ.പാണ്ഡേയും, സി.ആർ.പി.എഫ് ഡി.ജി.പി കെ.ദുർഗ്ഗാപ്രസാദും അഭിനന്ദിച്ചു. മേഖലയിൽ സി.ആർ.പി.എഫ് നടത്തുന്ന പത്താമത്തെ ഓപ്പറേഷനാണ് ഇത്.