രഞ്‌ജിത്ത് രവീന്ദ്രൻ
അസ്തമിച്ച വിപ്ലവ സൂര്യന്റെ വാഴ്‌ത്തു പാട്ടുകൾ മുഴങ്ങിയ ഒരു പകൽ കേരളത്തിൽ കടന്നുപോകുമ്പോൾ ക്യൂബയിൽ സമയം രാത്രിയായിരുന്നു . പക്ഷെ ആ രാത്രിയിലും ക്യൂബക്ക് തൊട്ടപ്പുറം അമേരിക്കയിലെ മിയാമിയിലും ഫ്ലോറിഡയിലും പതിനായിരക്കണക്കിന് മനുഷ്യർ ഉണർന്നിരുന്നു. രാവിനെ പകലാക്കി അവർ ആനന്ദ നൃത്തം ചവിട്ടി. അവർ ആരായിരുന്നു എന്നല്ലേ ? നേരത്തെ പറഞ്ഞ വിപ്ലവ സൂര്യന്റെ തീക്ഷ്ണ കിരണമേറ്റ് ചിറകു കരിഞ്ഞുപോയ ഒരു പറ്റം സാധാരണ മനുഷ്യർ. ഫിദൽ കാസ്ട്രോ എന്ന ഏകാധിപതിയുടെ ചുവന്ന സാമ്രാജ്യത്ത് നിന്ന് ഓടി രക്ഷപെട്ട ക്യൂബൻ അഭയാർത്ഥികൾ.
ടൈം ട്രാവൽ അഥവാ സമയയാത്ര ഹോളിവുഡ് സിനിമകളുടെ പ്രീയപ്പെട്ട പ്രമേയമാണ്. അസംഭവ്യമായ ആ ഭാവനയുടെ നേർക്കാഴ്ചയിലേക്ക് പറന്നിറങ്ങാവുന്ന ഒരു സ്ഥലം ഭൂമിയിലുണ്ട്. എവിടെ എന്നറിയുമോ ? വിപ്ലവ സൂര്യന്റെ രശ്മികൾ പതിച്ച ക്യൂബയിൽ. അൻപത് വർഷം പിന്നിലാണ് ക്യൂബൻ ജനത.മഹത്തായ ക്യൂബൻ വിപ്ലവത്തിന് മുൻപ് നിരത്തിലിറക്കിയ കാറുകൾ, ആധുനിക കൃഷി രീതികൾ എത്താത്ത കഴുതകൾ ഉഴുതു മറിക്കുന്ന നിലങ്ങൾ. സർക്കാർ ശമ്പളം പോരാതെ ടൂറിസ്റ്റുകളായി ഉപജീവനം കഴിക്കുന്ന ഡോക്ടർമാർ. സൂപ്പർ മാർക്കറ്റുകൾ, അഭിപ്രായ സ്വാതന്ത്ര്യം , ഇന്റർനെറ്റ് തുടങ്ങി ആധുനീക ലോകത്തിന്റെ മുഖ മുദ്രകളായ അനേകം കാര്യങ്ങൾ എന്താണ് എന്നറിയാത്ത ഒരു ജനത. ഫിദൽ കാസ്ട്രോ കെട്ടിപ്പൊക്കിയ ആ കമ്യൂണിസ്റ് മതിലിനുള്ളിലെ ലോകം ഇങ്ങനെയൊക്കെയാണ്.
ക്യൂബയെ പറ്റി വാ തോരാതെ സംസാരിക്കുന്ന ഇടതുപക്ഷ ചിന്തകർ തങ്ങളുടെ വാദം അവസാനിപ്പിക്കുന്ന ഘട്ടത്തിൽ പറയുന്ന ചിലതുണ്ട് “ക്യൂബയിൽ വിദ്യാഭ്യാസവും ചികിത്സയും സൗജന്യമാണ്””ഫിദൽ സ്പോർട്സ് സ്നേഹിയാണ്.200 ഒളിമ്പിക് മെഡലുകൾ നേടിയ രാജ്യമാണ് ക്യൂബ”
ക്യൂബൻ വിദ്യാഭ്യാസം രണ്ടു ലക്ഷ്യങ്ങളിൽ ഊന്നിയാണ്. “മഹത്തായ കമ്യൂണിസം” സിരകളിൽ കുത്തിവയ്‌ക്കുന്ന പ്രൈമറി സെക്കണ്ടറി വിദ്യാഭ്യാസം. സർക്കാർ ജോലിക്കായി ഉദ്യോഗസ്ഥരെ വാർത്തെടുക്കപ്പെടുന്ന ഉന്നത വിദ്യാഭ്യാസം. വിദ്യാഭ്യാസം കഴിഞ്ഞു അടുത്ത മൂന്ന് വർഷം “അടിമപ്പണി” യാണ്. സാമൂഹിക സേവനം എന്ന ഓമനപ്പേരിൽ ഏതാണ്ട് 500 രൂപ ശമ്പളത്തിൽ. അതിനു തയ്യാറല്ലാത്തവരുടെ ഡിഗ്രി എടുത്തു മാറ്റുകയും ചെയ്യും. അടുത്തത് ചിക്ത്സയാണ്, സൗജന്യമാണ് പക്ഷെ കാലപ്പഴക്കം വന്ന ചികിത്സാ ഉപാധികൾ. ടൂറിസ്റ്റു ഗൈഡുകളായി ഉപജീവനം കഴിക്കുന്ന ഡോക്ടർമാർ. സൗജന്യ ക്യൂബൻ ചികിത്സയെ പറ്റി ആലോചിച്ച് നോക്കാവുന്നതേ ഒള്ളു. ഫിദലിന്റെ സ്പോർട്സ് സ്നേഹം അറിയണം എങ്കിൽ ഓരോ ഒളിമ്പിക്സ് വേദിയിൽ നിന്നും രക്ഷപെട്ട് അതാതു രാജ്യങ്ങളിൽ അഭയാർത്ഥികളാകുന്ന ക്യൂബൻ ഒളിമ്പ്യൻമാരുടെ എണ്ണമെടുത്താൽ മതി.
മഹത്തായ ക്യൂബൻ വിപ്ലവത്തിന്റെ അൻപതാണ്ടിന്റെ നേർ ചിത്രമാണ് അവിടുത്തെ കൃഷി. കൃഷിക്ക് അനുയുക്തമായ ഭൂമിയുണ്ടായിട്ടും 70-80 ശതമാനം ഭക്ഷണവും പുറത്ത് നിന്നും ഇറക്കുമതി ചെയ്യേണ്ടിവരുന്ന രാജ്യമാണ് ക്യൂബ. ബജറ്റിന്റെ വലിയൊരു ഭാഗവും ഭക്ഷണം ഇറക്കുമതി ചെയ്യാൻ ഉപയോഗിക്കുന്നു. റേഷൻ സിസ്റ്റത്തിലൂടെ അത് വിതരണവും ചെയ്യപ്പെടുന്നു. എന്നാൽ ക്യൂബയിലെ സാധാരണ മനുഷ്യരിൽ ഭൂരിപക്ഷവും ഭക്ഷണത്തിന്റെ അപര്യാപ്തത മൂലമുള്ള അസുഖങ്ങളാൽ കഷ്ടപ്പെടുന്നവരാണ്. ഫുഡ് സെക്യൂരിറ്റി ആൻഡ് ഫുഡ് മോണിറ്ററിങ് സിസ്റ്റത്തിന്റെ കണക്കുകൾ പ്രകാരം ക്യൂബയിലെ അഞ്ചു പ്രവിശ്യകളിൽ അനീമിയ ബാധിതരായ കുട്ടികളുടെ എണ്ണം 30-40 ശതമാനമാണ്.
ചുരുക്കത്തിൽ ചുറ്റുമുള്ള ലോകം അതിവേഗം വളരുമ്പോൾ ക്യൂബയിലെ ജനത കമ്യൂണിസത്തിന്റെ പൊട്ടക്കിണറ്റിൽ കയ്യും കാലുമിട്ടു അടിക്കുകയാണ് എന്ന് സാരം. ആ വിപ്ലവ സൂര്യന്റെ കിരണത്തിനു തൊട്ടുതാഴെ സൃഷ്ടിക്കപ്പെട്ട നരകത്തെപറ്റിയാണ് ഇത്രയും പറഞ്ഞത്. ഇനി ഫിദൽ എന്ന കമ്യൂണിസ്റ്റിനെ പറ്റി പറയാം. കേരളം തൊട്ടു ക്യൂബ വരെ നീണ്ടു കിടക്കുന്ന കമ്യൂണിസ്റ് സാമ്രാജ്യങ്ങളിൽ എല്ലാം ഐക്കണാക്കപ്പെട്ട ചെഗുവേരയുടെ ഒരു ചിത്രമുണ്ട്. ഗുവേരയുടെ മരണത്തിനും ഒരുപാടുനാൾ മുന്നേ ക്യൂബയിൽ ഷൂട്ട് ചെയ്യപ്പെട്ട ചിത്രമാണത്.
എന്നാൽ ഫിദൽ ഗുവേരയുടെ മരണം വരെ ആ ചിത്രം പുറം ലോകം കാണാൻ സമ്മതിച്ചില്ല. ഏതൊരു ഏകാധിപതിയെയും പോലെ ഫിദലിനും ഭയമായിരുന്നു, അത് തന്നെ കാരണം. പക്ഷെ ഗുവേരയുടെ മരണത്തോടെ ആ ചിത്രം പുറത്തെടുത്ത ഫിദൽ അത് ക്യൂബയിലെ ഓരോ തെരുവിലും കെട്ടിതൂക്കി, അത് കാലക്രമത്തിൽ കമ്യൂണിസ്റ് പ്രൊപ്പഗാണ്ടയുടെ മുഖ ചിത്രമായി. സ്വന്തം വലം കയ്യായിരുന്ന ഗുവേരയോട് ഇതായിരുന്നു ഫിദലിന്റെ നിലപാട് എങ്കിൽ ശത്രുക്കളൊട് എന്തായിരിക്കും ?
സി.ഡി.ആർ അഥവാ വിപ്ലവ സംരക്ഷണ കമ്മറ്റി എന്ന പേരിലറിയപ്പെടുന്ന ഒരു സംഘടനയുണ്ട് ക്യൂബയിൽ. അവർ വിപ്ലവത്തിന്റെ ചെവിയും കണ്ണുമാണത്രെ. ഓരോ ബ്ലോക്കിലേയും മനുഷ്യരെ നിരീക്ഷിക്കുക എന്നതാണ് അവരുടെ ജോലി. ഓരോ വ്യക്തിക്കും ഒരു ഫയൽ ഉണ്ടാകും. അതായത് ഫിദലിന്റെ ഏകാധിപത്യ സർക്കാർ അറിയാതെ ക്യൂബയിൽ ഒരു ഇല പോലും അനങ്ങില്ല. സമാനമായി മനുഷ്യരെ നിരീക്ഷിച്ചിരുന്ന വേറൊരു ഏകാധിപതിയുണ്ടായിരുന്നു; അഡോൾഫ് ഹിറ്റ്‌ലർ.
ക്യൂബൻ വിപ്ലവത്തിന് തൊട്ടുമുൻപുള്ള നാളുകളിൽ തന്നെ “അച്ചടക്കം” സ്ഥാപിക്കാൻ വേണ്ടി ഫിദൽ “ഫയറിംഗ് സ്‌ക്വാഡുകൾ”ക്ക് രൂപം നൽകിയിരുന്നു. തന്നെ എതിർത്ത “വിപ്ലവകാരി”കളെയും തനിക്ക് ഒപ്പം നിൽക്കാത്തവരെയും ഫയറിംഗ് സ്‌ക്വാഡുകൾ ഉപയോഗിച്ച് ഫിദൽ കൊന്നൊടുക്കി. ഫിദൽ അധികാരം ഏറ്റ നാൾ മുതൽ ഫയറിംഗ് സ്‌ക്വാഡുകൾ കൊന്നൊടുക്കിയത് 3615 ആളുകളെയാണത്രെ.
ആയിരത്തിനു മുകളിലുള്ള ജുഡീഷ്യൽ കൊലപാതകങ്ങൾ, നൂറു കണക്കിന് രാഷ്‌ട്രീയ ആത്‌ഹത്യകൾ, ക്യൂബയിൽ നിന്ന് ബോട്ടിൽ അമേരിക്കക്ക് കടക്കാൻ നോക്കി മരണപ്പെട്ട നൂറു കണക്കിന് ഹതഭാഗ്യർ, ആ ലിസ്റ്റ് വളരെ നീണ്ടതാണ്. 1989 ഇൽ ഫയറിംഗ് സ്‌ക്വാഡ് കൊന്ന ആർമി ജനറൽ അർണാൾഡോ ഒച്ചോവയും സഹപ്രവർത്തകരും ഇതിൽ പെടും. ബാറ്റിസ്റ്റ ഭരണത്തിൽ കൊല്ലപ്പെട്ടവരുടെ ഏകദേശ കണക്ക് രണ്ടായിരത്തിനടുത്തതാണ് എങ്കിൽ ഫിദലിന്റെ ഭരണത്തിൽ അത് നാലിരട്ടിയാണ്!
ഫിദലിന്റെ ക്രൂരതകളുടെ സീമ പരിധി വിട്ട് ഉയർന്നത് കൊല്ലുന്ന ഫിദലിന് തിന്നുന്ന ഗുവേര കൂട്ടുവന്നതോടെയാണ്. ഫിദലിന്റെ ഫയറിംഗ് സ്‌ക്വാഡുകൾ നേരിട്ട് നിയന്ത്രിച്ചിരുന്നത് ചെഗുവേരയായിരുന്നു. അതെ പറ്റി ചെഗുവേര പറഞ്ഞത് ഇങ്ങനെയാണ് “ഇത് വിപ്ലവമാണ്, ഇതിനു തെളിവുകൾ വേണ്ടാ, വിപ്ലവകാരി ഒരു കോൾഡ് ബ്ളഡഡ് കില്ലിംഗ് മെഷീൻ ആയാൽ മാത്രം മതി” എന്നാണ്. ഫിദൽ സർക്കാരിന്റെ ക്രൂരതയുടെ മുഖം കൂടുതൽ വ്യക്തമാകാൻ ഒരു സംഭവം കൂടി പറയാം
1994 ഇൽ “13 ഡേ മാർസോ” എന്ന് പേരുള്ള ഒരു ക്യൂബൻ ബോട്ടിൽ കയറിക്കൂടിയ 72 ആളുകൾ അമേരിക്കയിലേക്ക് രക്ഷപെടാൻ ശ്രമിച്ചു. ക്യൂബൻ തീരത്ത് നിന്നും ഏഴു മൈൽ അകലെ വച്ച് ജല പീരങ്കികളുമായി അവരെ രണ്ടു ക്യൂബൻ ബോട്ടുകൾ വളഞ്ഞു. രണ്ടു വശത്തുമായി നിലയുറപ്പിച്ച ബോട്ടുകൾ ഡേ മാർസോയിലേക്ക് ജലം പമ്പ് ചെയ്യാൻ തുടങ്ങി. ബോട്ടു മുങ്ങുന്നത് വരെ അത് തുടർന്നു. സ്ത്രീകളും കുട്ടികളും അടക്കം 41 പേരെയാണ് വിപ്ലവ സൂര്യൻ കടലിൽ മുക്കി കൊന്നത്. അമേരിക്കയെയും സോവിയറ്റ് യൂണിയനെയും ആണവ യുദ്ധത്തിന്റെ വക്കിൽ എത്തിച്ചതുൾപ്പടെ ഫിദൽ എന്ന “മനുഷ്യ സ്നേഹിയുടെ” ഒരു പാട് കഥകൾ വിസ്താര ഭയം മൂലം പറയുന്നില്ല.
ഇനി ഫിദൽ കാസ്ട്രോയുടെ ജീവിതത്തിലേക്ക് വരാം. മാസം കഷ്ടിച്ച് 2500 രൂപ സമ്പാദിക്കുന്ന തീരത്ത് എവിടെയോ ഒരു കുടിലിൽ താമസിക്കുന്ന വിപ്ലവ സൂര്യന്റെ ലളിത ജീവിതമാണ് ക്യൂബൻ പ്രൊപ്പഗാണ്ട മെക്കാനിസം പഠിപ്പിക്കുന്നത്. ഇതല്ലാതെ ഫിദലിന്റെ ജീവിതത്തെ പറ്റി മറ്റു തെളിവുകൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ജുവാൻ സാൻഷെസ് എന്ന ഫിദലിന്റെ മുൻ ബോഡി ഗാർഡ് 2008 ഇൽ അമേരിക്കയിൽ എത്തിയതോടെയാണ് നരകത്തിന്റെ ഉള്ളറകളിൽ തന്റെ ജനതയെ ഇട്ടുകൊടുത്ത് കായോ പിയേദ്ര(Cayo Piedra) എന്ന തന്റെ സുഖവാസ ദീപിലെ ഫിദലിന്റെ ജീവിതം പുറത്തറിയപ്പെട്ടതും. സ്വന്തമായി സുഖവാസ യാനവും അതടുപ്പിക്കാൻ ബോട്ടു ജെട്ടിയും രമ്യ ഹർമ്യങ്ങളും ഫിദൽ അവിടെ പണിതു. സ്പിയർ ഡൈവിങ്ങും ബാർബിക്യൂവും ഒക്കെയായി സാധാരണ ക്യൂബക്കാരന് സ്വപ്നം കാണാൻ പറ്റാത്ത ഒരു ജീവിതം അവിടെ ആ വിപ്ലവ സൂര്യൻ ആടി തീർക്കുന്നത് “ദി ഡബിൾ ലൈഫ് ഓഫ് ഫിദൽ കാസ്ട്രോ വിവരിക്കുന്നു”
അപ്പോൾ ആരാണ് മരിച്ചത് ? മറ്റൊരു കമ്യൂണിസ്റ് നരകം സൃഷ്‌ടിച്ച വേറൊരു സ്വേച്ഛാധിപതി, അത്ര തന്നെ. പക്ഷെ ഏകാധിപത്യത്തെ പറ്റിയും ഫാസിസത്തെ പറ്റിയും നിരന്തരം പേന ഉന്തിയിരുന്ന ഒരാളും അത് പറഞ്ഞു കണ്ടില്ല. അതെന്തേ ? ശ്രീ എപിജെ അബ്ദുൽ കലാമിന്റെ മരണ ശേഷം അദ്ദേഹത്തെ പറ്റി ശുദ്ധ അശ്ലീലം എഴുതി വിട്ട സർവ്വ ഓൺലൈൻ എഴുത്തുകാരും പത്രക്കാരും ഒരു ക്രൂരനായ സ്വേച്ഛാധിപതിയുടെ ക്രൂരതകൾ എത്ര നിസ്സാരമായാണ് മറന്നത്.
വിമർശനത്തിന് പുറത്ത് മാത്രം ഇടതുപക്ഷത്തിനെയും അവരെ അനുകൂലിക്കുന്നവരെയും നിർത്തേണ്ട ഒരു ലോകത്താണല്ലോ നമ്മുടെ ജീവിതം. പക്ഷെ അതങ്ങനെ മറക്കാനാവാത്ത അനേകരും നമുക്കിടയിലുണ്ട്. ഇവിടെ പകലായിരിക്കുമ്പോൾ ക്യൂബയിൽ രാത്രിയായിരിക്കുന്നത് സൂര്യൻ മാറുന്നത് കൊണ്ടല്ലല്ലോ നാം തിരിയുന്നത് കൊണ്ടല്ലേ ? നമ്മുടെ ആപേക്ഷികത കൊണ്ടല്ലേ ? അപ്പോൾ ഇരുട്ട് മൂടി നിൽക്കുന്ന മറു പുറവും നമ്മൾ അറിയണം. ഫിദൽ എന്ന “വിപ്ലവ സൂര്യൻ” പടുത്തുയർത്തിയ നരകത്തെ പറ്റി അറിയണം. ആ ചൂടിൽ കരിഞ്ഞുണങ്ങിയ അസംഖ്യം പൂ മൊട്ടുകളെ പറ്റി അറിയണം. അതറിയുമ്പോൾ ചില മുഖം മൂടികൾ തകർന്നുവീഴും. നട്ടുച്ചക്ക് ഇരുൾ പടർന്നു എന്ന് തോന്നും പക്ഷെ അനിവാര്യമായ സത്യത്തിന്റെ പ്രഭാതത്തിലേക്ക് അത് നമ്മെ എന്നെന്നേക്കുമായി നയിക്കും .