കൊച്ചി: ദേശീയതലത്തിൽ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അംഗങ്ങളുടെ എണ്ണം അഞ്ചു കോടിയായി ഉയർത്താൻ പദ്ധതി. പദ്ധതിയിൽ അംഗമാകാൻ അർഹരായ എല്ലാവരെയും ഇ.പി.എഫിൽ ഉൾപ്പെടുത്താൻ ജനുവരി മുതൽ ജൂൺ വരെ നീണ്ടുനിൽക്കുന്ന പ്രചാരണപരിപാടികൾ രാജ്യവ്യാപകമായി ആരംഭിക്കുമെന്ന് കേന്ദ്ര പി.എഫ്.കമ്മീഷണർ ഡോ.വി.പി.ജോയി പറഞ്ഞു.
ഇപ്പോൾ രാജ്യത്താകമാനമായി 3.76 കോടി അംഗങ്ങളാണുളളത്. ഇതിനോടൊപ്പമാണ് അർഹതപ്പെട്ടവരെക്കൂടി ഉൾപ്പെടുത്തി അംഗസംഖ്യ അഞ്ചു കോടിയായി ഉയർത്താൻ പദ്ധതിയിടുന്നത്. രാജ്യത്തെ 123 ഇ.പി.എഫ് ഓഫീസുകളും ഒരു മാസത്തിനുളളിൽ കമ്പ്യൂട്ടർ സംവിധാനത്തിൽ എത്തിക്കും. ഇപ്പോൾ 30 ഓഫീസുകൾ കമ്പ്യൂട്ടർ സംവിധാനത്തിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ അംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ എന്നിവ ശേഖരിച്ച് അക്കൗണ്ടുകൾ ഇ.പി.എഫുമായി ബന്ധിപ്പിക്കും.
ഇ.പി.എഫ് അംഗങ്ങൾക്കായി പുതിയ പെൻഷൻ പദ്ധതിയും, ഭവന പദ്ധതിയും ആരംഭിക്കുന്നതിനുളള ശുപാർശ കേന്ദ്രസർക്കാരിനു സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹുനില ഭവനപദ്ധതിയാണ് ആരംഭിക്കുന്നതെന്നും, ഇതിൽ ചേരാൻ ആഗ്രഹിക്കുന്നവരുടെ നിലവിലുളള പി.എഫ് തുകയും, ഭാവിയിൽ അടയ്ക്കാനുളള പി.എഫ് തുകയും ഈ പദ്ധതിക്കായി വിനിയോഗിക്കും.
താഴ്ന്ന വരുമാനമുളളവർക്ക് വീടു വയ്ക്കുന്നതിനായി ആറു ശതമാനം പലിശനിരക്കിൽ ആറു ലക്ഷം രൂപ വരെ വായ്പ നൽകുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയും ഇതിനു വേണ്ടി ഉപയോഗിക്കുമെന്നും, സ്ഥാപനങ്ങൾ എല്ലാ മാസവും പതിനഞ്ചിനു മുൻപായി അർഹരായ അംഗങ്ങളുടെ പി.എഫ് തുക അടച്ചുവെന്ന് ഉറപ്പു വരുത്തണെമെന്നും അഡീഷണൽ പി.എഫ് കമ്മീഷണർ പി.വി കുൽക്കർണി, റീജിയണൽ പി.എഫ് കമ്മീഷണർ ആരിഫ് ലോഹാനി ഡോ.വി.പി.ജോയ് എന്നിവർ ചേർന്ന് അറിയിച്ചു.