ന്യൂഡൽഹി: ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയായി ടൈം മാഗസിൻ സർവ്വേയിൽ ഒന്നാമതെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ടൈം മാഗസിൻ നടത്തിയ പേഴ്സൺ ഓഫ് ദ ഇയർ 2016 സർവ്വേയിലാണ് ലോകനേതാക്കളെ പിന്തളളി പ്രധാനമന്ത്രി ഒന്നാമതെത്തിയിരിക്കുന്നത്.
രാഷ്ട്രീയനേതാക്കൾ, കലാകാരന്മാർ, മറ്റു ലോകവ്യക്തിത്വങ്ങൾ എന്നിവരെ പിന്തളളിയാണ് പ്രധാനമന്ത്രി ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയായി ടൈം മാഗസിൻ കണ്ടെത്തിയിരിക്കുന്നത്. ഞായറാഴ്ച അർദ്ധരാത്രിയോടെ പോളിംഗ് ക്ലോസ് ചെയ്യുമ്പോൾ പതിനെട്ടു ശതമാനം വോട്ടുകളാണ് നരേന്ദ്രമോദി നേടിയത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസ്സാഞ്ചെ തുടങ്ങിയവരെയാണ് തിരഞ്ഞെടുപ്പിൽ മോദി പിന്നിലാക്കിയത്. ഇവരെല്ലാം 7 ശതമാനം വോട്ടുകൾ മാത്രമാണ് നേടിയത്. തിരഞ്ഞെടുപ്പിൽ 2 ശതമാനം വോട്ടു നേടിയ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്, 4 ശതമാനം വോട്ടു നേടിയ ഹില്ലരി ക്ലിന്റൺ എന്നിവരെക്കാളും ബഹുദൂരം മുന്നിലായിരുന്നു പ്രധാനമന്ത്രി.
മത്സരാർത്ഥികളേക്കുറിച്ച് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ദിവസം ഏതെന്നും ടൈം മാഗസിൻ തിരഞ്ഞിരുന്നു. പാകിസ്ഥാന് തീവ്രവാദത്തിന്റെ മാതൃത്വം കൽപ്പിച്ചു നൽകിക്കൊണ്ട് ബ്രിക്സ് ഉച്ചകോടിയിൽ നരേന്ദ്രമോദി തന്റെ ഉജ്ജ്വല പ്രസംഗം അവതരിപ്പിച്ച ഒക്ടോബർ 16 ആയിരുന്നു ഏറ്റവുമധികം പ്രധാനമന്ത്രി ചർച്ചാവിഷയമായ ദിവസം.
2014ൽ നടന്ന തിരഞ്ഞെടുപ്പിലും നരേന്ദ്രമോദി അഞ്ചു മില്യണുകളോളം വോട്ടുകളിൽ 16 ശതമാനം സ്വന്തമാക്കി ഒന്നാമതെത്തിയിരുന്നു. 2015ലെ തിരഞ്ഞെടുപ്പിൽ അവസാന റൗണ്ടിലെത്തിയ എട്ടു പേരിൽ ഒരാളായും മോദി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015ലെ ടൈം മാഗസിൻ സർവ്വേയിൽ ഒന്നാമതെത്തിയത് ജർമ്മൻ ചാൻസലർ ഏയ്ഞ്ചല മെർക്കൽ ആയിരുന്നു.