ന്യൂഡൽഹി: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലിയർപ്പിച്ച് രാജ്യസഭ ഇന്നത്തേയ്ക്കു പിരിഞ്ഞു. രാജ്യത്തിനു നഷ്ടമായത് ധീരയും, സ്വാധീനശക്തിയുളളതുമായ ഒരു വ്യക്തിത്വത്തെയായിരുന്നുവെന്ന് സഭ അനുസ്മരിച്ചു.
1984-89 കാലഘട്ടത്തിലെ രാജ്യസഭാംഗം കൂടിയായിരുന്ന ജയലളിതയോടുളള ആദരസൂചകമായി സഭ അൽപ്പസമയം എഴുന്നേറ്റുനിന്നു മൗനമാചരിച്ചു.
വിശിഷ്ടയായ ഒരു പാർലമെന്റേറിയനെയും, കരുത്താർന്ന നേതാവിനെയുമാണ് രാജ്യത്തിനു നഷ്ടമായതെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ ഹമീദ് അൻസാരി അനുസ്മരിച്ചു.തമിഴ്, തെലുങ്ക്, കന്നഡ ചലച്ചിത്ര മേഖലയിൽ ക്രിയാത്മകപങ്കാളിത്തം വഹിച്ച ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിലെ നിസ്തുലസംഭാവനകളേക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. ജയലളിതയുടെ വിയോഗത്തിൽ സഭ ആഴത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി സഭ പിരിയുന്നതിനു മുൻപേ ഹമീദ് അൻസാരി പറഞ്ഞു.
ലോക്സഭാസ്പീക്കർ സുമിത്രാ മഹാജനും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
പ്രതിരോധമന്ത്രി മനോഹർ പരീക്കർ, തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്ത്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ്, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് തുടങ്ങി രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുളള രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രമുഖർ ജയലളിതയ്ക്ക് ആദരാഞ്ജലിയർപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളും തമിഴ്നാട് മുഖ്യമന്ത്രിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.