ന്യൂഡൽഹി: ഡൽഹിയിലെ പാർക്ക് ഹോട്ടലിൽ വച്ച് ഇരുപത്തിയഞ്ചുകാരിയായ അമേരിക്കൻ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാലു പേർ ഡൽഹി പൊലീസിന്റെ പിടിയിലായി. കൊണാട്ട് പ്ലേസിലെ പാർക്ക് ഹോട്ടലിൽ ഏപ്രിൽ 8നും 9നുമായിരുന്നു കേസിനാസ്പദമായ സംഭവം.
ഒരു ട്രാവൽ ഏജൻസിയിലെ മൂന്നു ജീവനക്കാരും, മറ്റു രണ്ടു പേരും ചേർന്ന് രണ്ടു ദിവസം തന്നെ ബലാത്സംഗം ചെയ്തതായി യുവതി ഡൽഹി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. യുവതി യു.എസിൽ മടങ്ങിയെത്തിയ ശേഷം ഒരു എൻ.ജി.ഒ വഴിയാണ് ഡൽഹി പൊലീസിനു പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിക്കുകയായിരുന്നു.
സംഭവത്തിൽ നാലു പേർ അറസ്റ്റിലായിട്ടുണ്ടെന്നും, യുവതിയോട് കൂടുതൽ അന്വേഷണത്തിനായി സഹകരിക്കുന്നതിന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഡൽഹി തെക്കുപടിഞ്ഞാറൻ റേഞ്ച് ജോയിന്റ് കമ്മീഷണർ ദീപേന്ദ്ര പഥക് പറഞ്ഞു.
അറസ്റ്റിലായവരിലൊരാൾ ടൂറിസ്റ്റ് ഗൈഡ് ആണ്, മറ്റു രണ്ടു പേർ ഡ്രൈവറും, ഡ്രൈവറുടെ സഹായിയും, നാലാമൻ സംഭവം നടന്ന ഹോട്ടലിലെ റൂം സർവ്വീസ് ബോയിയും ആണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായവർ 24നും 40നുമിടയിൽ പ്രായമുളളവരാണ്.
കേസുമായി പരിപൂർണ്ണമായും സഹകരിക്കുമെന്നും, അതിഥികളുടെ സുരക്ഷയിലും, സൗകര്യങ്ങളിലും തങ്ങൾക്ക് അത്യന്തം ശ്രദ്ധയുണ്ടെന്നും പാർക്ക് ഹോട്ടൽസ് വക്താവ് പറഞ്ഞു.