തിരുവനന്തപുരം : സിനിമ മേഖല നേരിടുന്ന പ്രതിസന്ധിക്ക് കാരണമാകുന്ന രീതിയിൽ സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങളോടുള്ള പ്രതിഷേധമായി കവിയുടെ ഒസ്യത്ത് എന്ന ചിത്രം ഇന്ന് തീയറ്ററുകളിലെത്തും . സമരത്തിൽ വശം ചേരാതെ സർക്കാർ തീയറ്ററുകളിൽ മാത്രമാണ് സിനിമ പ്രദർശനത്തിനെത്തുക.
മലയാളസിനിമയെ എക്കാലത്തും ദ്രോഹിച്ചുകൊണ്ടിരിക്കുന്ന സംഘടനകളോടുള്ള പ്രതികരണമാണ് ‘കവിയുടെ ഒസ്യത്തി’ന്റെ റിലീസിംഗ് എന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ചലച്ചിത്രനിരൂപകൻ വിജയകൃഷ്ണൻ ജനം ടിവിയോട് പറഞ്ഞു..പ്രതിസന്ധികൾക്കും പ്രേക്ഷകരുടെ മുഖംതിരിക്കലിനും അറുതി വരുന്ന ഘട്ടങ്ങളിലൊക്കെ ശോഭനമായ ആ കാലാവസ്ഥ പ്രയോജനപ്പെടുത്താൻ കഴിയാത്ത തരത്തിൽ വിലക്കുകളിലേക്കും സമരങ്ങളിലേക്കും നീങ്ങുകയാണ് സംഘടനകൾ ചെയ്യുന്നത്.ഇത് പ്രേക്ഷകരോടുള്ള അവഹേളനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
ഇക്കൂട്ടത്തിൽ മാതൃഭാഷയോടു അക്ഷന്തവ്യമായ അപരാധം കാട്ടുന്നത് തിയേറ്റർ ഉടമകളാണ്.മലയാളത്തിലെ വമ്പൻ സിനിമകൾ പ്രദര്ശനത്തിനെത്തുമ്പോൾ തിയേറ്റർ വാതിലുകൾ കൊട്ടിയടയ്‌ക്കുന്നവരാണ് ഇവർ.എന്നാൽ ഇതര ഭാഷാചിത്രങ്ങളെത്തുമ്പോൾ ആവേശത്തോടുകൂടി ഇവർ തിയേറ്ററിന്റെ വാതിലുകൾ തുറന്നിടുന്നു. വിജയകൃഷ്ണൻ ചൂണ്ടിക്കാട്ടി.
വേറെ ഒരു ഭാഷയിലും സ്വന്തം ചിത്രങ്ങൾക്കെതിരെ ഇങ്ങനെ നിലപാടെടുക്കാൻ ആർക്കും കഴിയില്ല.അയൽ സംസ്ഥാനങ്ങളിൽ ഇതരഭാഷാചിത്രങ്ങൾക്കു കൂടുതൽ നികുതി ഈടാക്കുന്നുണ്ട്.ഇവിടെയും അങ്ങനെ ചെയ്‌താൽ തിയേറ്റർ ഉടമകളുടെ ധാർഷ്ട്യം അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.ഈ സമരത്തിനിടയിലും സിനിമാപ്രേമികളായ ജനങ്ങളോടുള്ള ആദരമെന്ന നിലയിൽ ‘കവിയുടെ ഒസ്യത്ത് ‘പ്രദര്ശിപ്പിക്കുകയാണെന്നും വിജയകൃഷ്ണൻ വ്യക്തമാക്കി.