മൊസൂൾ: വടക്കുകിഴക്കൻ ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പ്രധാന ആസ്ഥാനങ്ങളിലൊന്നായ മൊസൂൾ യൂണിവേഴ്സിറ്റിയിൽ ഇറാഖ് പ്രത്യേകസേന പ്രവേശിച്ചു. ടൈഗ്രിസ് നദിക്കു കുറുകേയുളള മറ്റൊരു പാലം കൂടി കടന്നാണ് സർവ്വകലാശാലയിലേക്ക് സൈന്യം കടന്നത്.
ശക്തമായ പ്രതിരോധമാണ് ഐ.എസിന്റെ പക്ഷത്തുനിന്നുണ്ടായതെന്ന് ഇറാഖ് പ്രത്യേക സേനാവൃത്തങ്ങൾ പറഞ്ഞു. 2014ൽ മൊസൂൾ നഗരം പിടിച്ചടക്കിയതു മുതൽ യൂണിവേഴ്സിറ്റി ഐ.എസിന്റെ അധീനതയിലായിരുന്നു. സൈന്യവുമായി ശക്തമായ പോരാട്ടമാണ് ക്യാംപസിനുളളിലുണ്ടായതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മൂന്നു മാസത്തോളം നീണ്ടു നിന്ന ശക്തമായ പോരാട്ടത്തിനൊടുവിൽ അമേരിക്കൻ സൈന്യത്തിന്റെ പിന്തുണയോടെ മൊസൂളിന്റെ കിഴക്കൻ പ്രവിശ്യകൾ ഏതാണ്ട് പൂർണ്ണമായും ഇറാഖ് സേന തിരിച്ചു പിടിച്ചിരുന്നു.
ഇറാഖിന്റെ കിഴക്കൻ പ്രദേശത്തെ ഇസ്ലാമിക് സ്റ്റേറ്റിന്റെ വളരെ പ്രാധാന്യമുളള ആസ്ഥാനങ്ങളിലൊന്നായിരുന്നു മൊസൂൾ യൂണിവേഴ്സിറ്റിയെന്ന് ഇറാഖി തീവ്രവാദവിരുദ്ധസേനയിലെ ഒരു മുതിർന്ന ഓഫീസർ വ്യക്തമാക്കി. ടൈഗ്രിസ് നദിയുടെ കിഴക്കൻ തീരത്ത് പൂർണ്ണ നിയന്ത്രണം നേടിയെടുക്കുകയെന്നതാണ് സേനയുടെ ലക്ഷ്യം. ഈ ഭാഗം സുരക്ഷിതമാക്കുന്നത് പൂർണ്ണമായും ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതിയിൽ ഇരിക്കുന്ന ഇറാഖിന്റെ പടിഞ്ഞാറൻ പ്രവിശ്യയിൽ ആക്രമണമഴിച്ചു വിടുന്നതിന് പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. മൊസൂളിനെ തെക്കെന്നും വടക്കെന്നും വേർതിരിക്കുന്ന നദിയാണ് ടൈഗ്രിസ്.