ന്യൂഡൽഹി: സൈനികർ പൊതുമാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്താൽ അവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കരസേനാമേധാവി ബിപിൻ റാവത്ത് പറഞ്ഞു. സൈനികർ സേനയ്ക്കുളളിലെ ആഭ്യന്തര പ്രശ്നങ്ങളും പരാതികളും പങ്കു വയ്ക്കുന്നതിന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം മുന്നറിയിപ്പു നൽകിയത്. കരസേനാദിന ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറച്ചു സഹപ്രവർത്തകർ തങ്ങളുടെ സ്വകാര്യ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് സൈന്യത്തിന്റെ അച്ചടക്കത്തെയും അതുവഴി സേനയുടെ സൽപ്പേരിനെയും ദോഷകരമായി ബാധിക്കും. ഈ പ്രവണത കുറ്റകരവും, ശിക്ഷാർഹവുമാണ്; അദ്ദേഹം വ്യക്തമാക്കി.
എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നവർക്ക് തന്നെ നേരിൽ തന്നെ സമീപിച്ച് പരാതിപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യത്തിൽ പരാതികളും നിർദ്ദേശങ്ങളും നൽകുന്നതിന് അതിന്റേതായ മാർഗ്ഗങ്ങളുണ്ടെന്നും സൈനികാസ്ഥാനത്തും, കമാൻഡുകളിലും പരാതികൾ സമർപ്പിക്കുന്നതിനുളള പെട്ടികൾ സ്ഥാപിച്ചിട്ടുളളത് സൈനികർ ഉപയോഗപ്പെടുത്തണമെന്നും നേരത്തേ അദ്ദേഹം അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം തേജ് ബഹദൂർ എന്ന സൈനികൻ സൈനിക ക്യാമ്പിൽ തനിക്കു ലഭിക്കുന്ന ഭക്ഷണത്തേക്കുറിച്ച് പരാതിയുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറൽ ആയിരുന്നു. സൈന്യത്തിനാവശ്യമായതെല്ലാം കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്നും, സ്റ്റോറുകൾ നിറഞ്ഞു കിടക്കുകയാണെന്നും അതേസമയം ഇടനിലക്കാരായ ഓഫീസർമാർ ഇത് അട്ടിമറിക്കുകയാണെന്നുമായിരുന്നു സൈനികന്റെ പരാതി. എന്നാൽ ഈ സൈനികൻ സ്ഥിരം പ്രശ്നക്കാരനാണെന്ന വിശദീകരണവുമായി ഓഫീസേഴ്സും രംഗത്തെത്തിയിരുന്നു.
ഇതേത്തുടർന്ന് മറ്റു ചില സൈനികരും സേനയ്ക്കുളളിലെ ആഭ്യന്തരപ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സോഷ്യൽ മീഡിയയിൽ വീഡിയോകൾ പോസ്റ്റ് ചെയ്തതും വാർത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കരസേനാമേധാവിയുടെ മുന്നറിയിപ്പ്.