ന്യൂഡൽഹി: ഭാരതം എൻ.എസ്.ജി അംഗത്വം ആവശ്യപ്പെടുന്നത് ആരുടെയും സമ്മാനമായല്ലെന്ന് ഭാരതത്തിന്റെ വിദേശകാര്യവക്താവ് വികാസ് സ്വരൂപ്. വിടവാങ്ങൽ സമ്മാനമായി എൻ.എസ്.ജി അംഗത്വം നൽകാനാവില്ലെന്ന ചൈനയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വിരമിക്കലിനെ ലക്ഷ്യം വച്ചു കൊണ്ടാണ് ചൈന കഴിഞ്ഞ ദിവസം വിടവാങ്ങൽ സമ്മാനമായി എൻ.എസ്.ജി അംഗത്വം നൽകാനാവില്ലെന്ന് യു.എസിനോട് പറഞ്ഞത്. ചൈനയുടെ വിദേശകാര്യമന്ത്രാലയ വക്താവ് ഹുവാ ചുന്യിംഗ് മാദ്ധ്യമങ്ങളോടു സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.
ഭാരതത്തിന് സമ്മാനമായല്ല എൻ.എസ്.ജി അംഗത്വം ആവശ്യമുളളത്. ആണവനിർവ്യാപന രേഖകളുടെ അടിസ്ഥാനത്തിലാണ് ഭാരതം എൻ.എസ്.ജി അംഗത്വം ആവശ്യപ്പെടുന്നത്. വികാസ് സ്വരൂപ് വ്യക്തമാക്കി.
ഭാരതത്തിന്റെയും, യു.എസിന്റെയും രാഷ്ട്രത്തലവന്മാർ തമ്മിൽ ഊഷ്മളമായ ബന്ധമാണ് പുലർത്തി വരുന്നത്; വികാസ് സ്വരൂപ് പറഞ്ഞു, ഭാരതത്തിന്റെ യു.എസിലെ അംബാസഡർ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും, മറ്റ് ഔദ്യോഗികപരിപാടികളിലും പങ്കെടുക്കുമെന്നും സ്വരൂപ് കൂട്ടിച്ചേർത്തു.
ജമ്മു കശ്മീർ വിഷയത്തിൽ ബ്രിട്ടീഷ് പാർലമെന്റിന്റെ ഇടപെടൽ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഈ വിഷയത്തിൽ മൂന്നാമതൊരു കക്ഷിക്ക് സ്ഥാനമില്ലെന്നും വികാസ് സ്വരൂപ് വ്യക്തമാക്കി.