ചെന്നൈ: ചെന്നൈ മറീന ബീച്ചിൽ ജല്ലിക്കെട്ടു നിരോധനത്തിനെതിരേ നടന്നു വന്നിരുന്ന പ്രതിഷേധസമരം അക്രമാസക്തം. പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ശ്രമിച്ചതിനേത്തുടർന്ന് അക്രമാസക്തരായ പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷനു തീയിട്ടു. ഐസ് ഹൗസ് പൊലീസ് സ്റ്റേഷനാണ് അക്രമാസക്തരായ ജനക്കൂട്ടം തീയിട്ടത്.
സംഘർഷത്തിൽ അഞ്ചിലേറെ പൊലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സമാധാനപരമായി പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ കൂട്ടാക്കാതിരുന്നതിനേത്തുടർന്ന് ഇവരെ ബലം പ്രയോഗിച്ചു നീക്കാൻ പൊലീസ് ശ്രമം നടത്തിയിരുന്നു. ഇതിനേത്തുടർന്നാണ് സംഘർഷം രൂക്ഷമായത്. ഇതിനിടെ ഒരു വിഭാഗം പൊലീസ് പിന്മാറിയില്ലെങ്കിൽ തങ്ങൾ കടലിൽ ചാടുമെന്ന് ആത്മഹത്യാഭീഷണിയും മുഴക്കിയിരുന്നു.
ഐസ്ഹൗസ് പൊലീസ് സ്റ്റേഷൻ കൂടാതെ ട്രിപ്ലികെയ്നിൽ പൊലീസ് സ്റ്റേഷനു പുറത്തു നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും പ്രവർത്തകർ തീയിട്ടു. നിരവധി വാഹനങ്ങൾ കത്തി നശിച്ചതായാണ് റിപ്പോർട്ട്.
ചെന്നൈയിലെ തിരുവെള്ളിക്കേനി, മധുരയിലെ അളങ്കനല്ലൂർ എന്നിവിടങ്ങളിൽ പൊലീസും ജനങ്ങളുമായി ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ടുണ്ട്. പ്രവർത്തകർ പൊലീസിനെതിരേ കല്ലു വലിച്ചെറിയുകയായിരുന്നു. അതേസമയം സംഘർഷസാദ്ധ്യത മുതലെടുത്ത് ദേശവിരുദ്ധശക്തികൾ പ്രതിഷേധക്കാർക്കിടയിൽ കടന്നു കൂടിയിട്ടുണ്ടെന്ന് ആരോപണമുയരുന്നുണ്ട്. മറീനാബീച്ചിലേക്കുളള വഴികളെല്ലാം പൊലീസ് അടച്ച സാഹചര്യത്തിൽ കടൽമാർഗ്ഗമാണ് പലരും മറീന ബീച്ചിൽ എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.