കൊച്ചി: ചില സാമ്പത്തിക ശക്തികൾ തന്നെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നതായി ഉമ്മൻ ചാണ്ടി സോളാർ കമ്മീഷന് മുന്നിൽ പറഞ്ഞു. സരിതയുടെ അഭിഭാഷകൻ ലൈംഗിക ആരോപണം ഉന്നയിച്ചപ്പോഴാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. അതേ സമയം സരിത എസ് നായർ ഉന്നയിച്ച ആരോപണങ്ങൾ ഉമ്മൻ ചാണ്ടി നിഷേധിച്ചു.
ക്ലിഫ് ഹൗസിൽ വച്ച് സരിതയെ ലൈംഗികമായി ഉപയോഗിച്ചു എന്ന് അഡ്വ.ബി.എ ആളൂർ ആരോപണം ഉന്നയിച്ചപ്പോഴാണ് പൊതുജന മദ്ധ്യത്തിൽ തന്നെ അവഹേളിക്കാൻ ശ്രമം നടക്കുന്നതായി ഉമ്മൻ ചാണ്ടി പറഞ്ഞത്. ചില സാമ്പത്തിക ശക്തികളാണ് ഇതിന് പിന്നിലുളളത്. രാഷ്ട്രീയക്കാരല്ല. കമ്മീഷന്റെ റിപ്പോർട്ട് വന്നതിന് ശേഷം ഇത് ആരൊക്കെയാണെന്ന് പറയാമെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് മാനനഷ്ടക്കേസ് നൽകിയിരുന്നു. തെറ്റ് ചെയ്തിട്ടില്ല എന്ന ആത്മവിശ്വാസമാണ് തന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രണ്ട് തവണയല്ലാതെ സരിതയെ കണ്ടിട്ടില്ലെന്ന മൊഴി ഉമ്മൻ ചാണ്ടി ആവർത്തിച്ചു. സോളാർ പദ്ധതി ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് പലപ്പോഴായി 2കോടി 16 ലക്ഷം സരിതയിൽ നിന്നും വാങ്ങിയെന്ന ആരോപണവും ഉമ്മൻ ചാണ്ടി നിഷേധിച്ചു.
അഞ്ചു ദിവസങ്ങളിലായി 37 മണിക്കൂറോളം ഉമ്മൻ ചാണ്ടിയെ കമ്മീഷൻ വിസ്തരിച്ചു. ഇനി ഫെബ്രുവരി 7ന് ഉമ്മൻ ചാണ്ടിയുടെ വിസ്താരം തുടരും.