പൂനെ : ഓസീസിനെ തളയ്‌ക്കാൻ സ്പിൻ പിച്ചൊരുക്കി ഒടുവിൽ സ്വയം കുഴിച്ച കുഴിയിൽ വീണ് ടീം ഇന്ത്യ . പൂനെയിൽ നടന്ന ആദ്യ ടെസ്റ്റിൽ ദയനീയ പരാജയം . ആസ്ട്രേലിയ ഒരുക്കിയ 441 റൺസിന്റെ വിജയലക്ഷ്യത്തിനു മുന്നിൽ ഒന്നു പൊരുതുക പോലും ചെയ്യാതെ ടീം ഇന്ത്യ 333 റൺസിന്റെ തോൽവി വഴങ്ങുകയായിരുന്നു .
നാലു വിക്കറ്റിന് 143 റൺസ് എന്ന നിലയിൽ കളി ആരംഭിച്ച ഓസീസ് ക്യാപ്റ്റൻ സ്മിത്തിന്റെ ഉജ്ജ്വല സെഞ്ച്വറിയിൽ 285 റൺസ് എടുത്തു.. 30 റൺസെടുത്ത മിച്ചൽ സ്റ്റാർക്ക് സ്മിത്തിന് പിന്തുണ നൽകി . ഇന്ത്യയ്‌ക്ക് വേണ്ടി ഉമേഷ് യാദവ് നാലു വിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിടങ്ങിയ ഇന്ത്യ കളിയുടെ ഒരു ഘട്ടത്തിൽ പോലും ആത്മവിശ്വാസം പുലർത്തിയില്ല .കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിയ ഓസീസ് ബൗളർമാർ ഇന്ത്യയെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല . 31 റൺസെടുത്ത ചേതേശ്വർ പൂജാര മാത്രമാണ് ഇന്ത്യൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത് .
ആസ്ട്രേലിയയ്‌ക്ക് വേണ്ടി നാഥൻ ലിയോൺ അഞ്ചും ഒകീഫ് നാലും വിക്കറ്റുകൾ നേടി . ഒന്നാം ഇന്നിംഗ്സിൽ ഏഴുവിക്കറ്റുകൾ നേടിയ ഒകീഫ് രണ്ടിന്നിംഗ്സുകളിലുമായി 12 വിക്കറ്റുകൾ വീഴ്‌ത്തി . ഒകീഫാണ് മാൻ ഓഫ് ദി മാച്ച് .
ഓസീസിനെതിരെ സ്പിൻ പിച്ചൊരുക്കിയ ഇന്ത്യയ്‌ക്ക് സ്വന്തം സ്പിന്നർമാർ നിറം മങ്ങിയതാണ് വിനയായത് . അതേ സമയം ഓസീസ് സ്പിന്നർമാർ അവസരം മുതലാക്കുകയും ചെയ്തു .