ലഖ്നൗ: ഉത്തർപ്രദേശിൽ ബിജെപി സ്വന്തമാക്കിയത് സ്വപ്നസമാനമായ വിജയം. വികസനത്തിനായി വോട്ട് തേടിയ പാർട്ടി എല്ലാ പ്രവചനങ്ങളേയും അട്ടിമറിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
രാജ്യത്തെ ഏറ്റവും ജനസംഖ്യയുളള സംസ്ഥാനം ബിജെപിക്ക് സമ്മാനിച്ചത് ചരിത്ര വിജയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങൾ വോട്ടായി പരിണമിച്ചപ്പോൾ, ഗംഗാ സമതടത്തിൽ വിരിഞ്ഞത് 300ലധികം താമരകൾ. 403 അംഗ നിയമസഭയിൽ നാലിൽ മൂന്ന് ഭൂരിപക്ഷം എന്ന സ്വപ്നസമാനമായ നേട്ടം കൈവരിച്ചാണ് ബിജെപി ഭരണം പിടിച്ചെടുത്തത്.
സമാജ്വാദി-കോൺഗ്രസ് സഖ്യം പരമ്പരാഗത സ്വാധീന കേന്ദ്രങ്ങളിൽ പോലും തകർന്നടിഞ്ഞപ്പോൾ, മായാവതിയുടെ ബിഎസ്പി പച്ചതൊട്ടില്ല. സമാജ്വാദി പാർട്ടിയുടെ യാദവ വോട്ടുബാങ്കിൽ വലിയ വിളളൽ ഉണ്ടാക്കിയ ബിജെപി, മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളിലും വെന്നിക്കൊടി പാറിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയം.
സംസ്ഥാനത്തെ 90 മുസ്ലീം കേന്ദ്രീകൃത മണ്ഡലങ്ങളിൽ 46 ഉം ബിജെപിക്കൊപ്പം നിലയുറപ്പിച്ചു. കേന്ദ്ര സർക്കാരിനെതിരായ വ്യാജ അസഹിഷ്ണുത പ്രചാരണത്തിന് കാരണമായ മുഹമ്മദ് അഖ്ലാഖിന്റെ മരണം നടന്ന ദാദ്രിയിലും ബിജെപി സ്ഥാനാർത്ഥിയാണ് വിജയിച്ചത്.
ന്യൂനപക്ഷങ്ങൾക്കെതിരെന്ന പ്രചാരണം പൊള്ളയെന്ന് തെളിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്കരണ നടപടികൾ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്റെ തെളിവായി വേണം യുപിയിലെ തിളക്കമാർന്ന വിജയത്തെ കാണാൻ.