പാലക്കാട്: വാളയാറിൽ സഹോദരിമാർ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപണം. രണ്ട് മരണങ്ങളിലെയും ദുരൂഹത നീക്കാൻ പൊലീസിന് സാധിക്കാത്ത സാഹചര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കണം എന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികൾക്ക് രാക്ഷ്ട്രീയ സ്വാധീനം ഉളളതിനാൽ അന്വേഷണം ഒതുക്കി തീർക്കാൻ ഉന്നതർ ഇടപെടുന്നതായും ആക്ഷേപമുണ്ട്. അതിനാലാണ് സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഊർജ്ജിതമാക്കി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ നാട്ടുകാർ തയ്യാറെടുക്കുന്നത്.
പെൺകുട്ടികളുടെ ബന്ധുക്കളായ വി മധു, എം മധു, അയൽവാസി പ്രദീപ് കുമാർ, അച്ഛന്റെ സുഹൃത്ത് ഷിബു എന്നീ നാലു പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ബലാംത്സംഗം, ആത്മഹത്യാ പ്രേരണാകുറ്റം, പോക്സോ നിയമം എന്നിവപ്രകാരം കേസെടുത്തിട്ടുണ്ട്.
എന്നാൽ പെൺകുട്ടികളുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കാൻ ഇതുവരെ പൊലീസിനായിട്ടില്ല. ഇളയ സഹോദരിയുടെ മരണത്തിൽ കൊലപാതക സാദ്ധ്യതയെ കുറിച്ച് അന്വേഷിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. രണ്ട് മരണവും കൊലപാതകമാണെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും നാട്ടുകാർ പറയുന്നു.