ശ്രീനഗർ: ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം മുതൽ തുടരുന്ന കനത്ത മഞ്ഞിടിച്ചിലിൽ മൂന്നു സൈനികർ മരിച്ചു. ജമ്മു കശ്മീരിൽ വിവിധ സ്ഥലങ്ങളിലായാണ് മഞ്ഞിടിച്ചിലുണ്ടായത്. ഇതോടൊപ്പം ഭൂചലനവുമുണ്ടായത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇന്നലെ വൈകുന്നേരം ലഡാക്കിൽ ഉണ്ടായ മഞ്ഞിടിച്ചിൽ ഒരു സൈനിക പോസ്റ്റ് തകർന്നിരുന്നു. ലഡാക്കിലെ ബതാലിക് സെക്ടറിലായിരുന്നു സംഭവം. അഞ്ചു പേർ മഞ്ഞിടിച്ചിലിൽപെട്ടതിൽ രണ്ടു പേരെ ഇന്നലെ തന്നെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയിരുന്നു. ശേഷിച്ച മൂന്നു ജവാന്മാരുടെ മൃതദേഹം കണ്ടെടുത്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
സൈന്യത്തിന്റെ വടക്കൻ കമാൻഡിലെ പ്രത്യേകം പരിശീലനം സിദ്ധിച്ച ഹിമപാതരക്ഷാവിഭാഗമാണ് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. കനത്ത മഞ്ഞിടിച്ചിലും, ഭൂചലനവും കാരണം ജമ്മു ശ്രീനഗർ ദേശീയപാത ഇന്നു രാവിലെയോടെ അടച്ചു. താഴ്വരയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക മാർഗ്ഗമാണിത്. സംസ്ഥാനത്ത് കനത്ത മഴയും റിപ്പോർട്ട് ചെയ്യപ്പെട്ടു.
പൂഞ്ചിൽ അപ്രതീക്ഷിതമായുണ്ടായ വെളളപ്പാച്ചിലിൽ നിന്ന് ഇന്നലെ 17 പേരെ രക്ഷാസൈന്യം മോചിപ്പിച്ചിരുന്നു. ശ്രീനഗറിലും അപകടരേഖയ്ക്കു മുകളിലായിരുന്നു ഇന്നലെ വെളളപ്പാച്ചിലുണ്ടായതെന്നാണ് റിപ്പോർട്ട്. താഴ്ന്ന പ്രദേശങ്ങൾ മിക്കയിടവും വെളളത്തിനടിയിലാണ്.
ഝലം നദി അപകടകരമായി കര കവിഞ്ഞൊഴുകുന്നതായാണ് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് പ്രദേശത്ത് പ്രളയസാദ്ധ്യതാമുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. അതേസമയം മഴയിൽ നേരിയ കുറവു സംഭവിച്ചത് അപകടാവസ്ഥയെ ലഘൂകരിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇന്നു വെളുപ്പിനെ മൂന്നു മണിയോടെ നദിയിലെ ജലനിരപ്പിൽ നേരിയ കുറവു രേഖപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി ഫോണിൽ സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്രസർക്കാർ സാദ്ധ്യമായ എല്ലാ സഹായസഹകരണങ്ങളും സംസ്ഥാനത്തിനു വാഗ്ദാനം ചെയ്തിട്ടുണ്ട്.