ആഗ്ര: ത്വലാഖ് എന്ന് വെറുതേ മൂന്നു പ്രാവശ്യം പറയുന്നതുകൊണ്ട് അത് യഥാർഥത്തിൽ വിവാഹമോചനമാകുന്നില്ലെന്നും, മതപുരോഹിതന്മാർ പറയുന്നതു കേട്ടു വിശ്വസിക്കാതെ മുസ്ലീം സ്ത്രീകൾ ഖുറാൻ സസൂക്ഷ്മം പഠിക്കണമെന്നും ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ പത്നി സൽമാ അൻസാരി.
അലിഗഢിൽ അൽ നൂർ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മദ്രസയിൽ സംഘടിപ്പിച്ച ഒരു ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. മുത്വലാഖ് എന്നൊരു സമസ്യ ഖുറാൻ വിശദീകരിക്കുന്നില്ലെന്നും ഭാരതത്തിലെ സ്ത്രീകൾ ഈ വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും സൽമാ അൻസാരി വിശദീകരിച്ചു.
സംശയങ്ങൾ ദൂരീകരിക്കുന്നതിന് വിശുദ്ധഗ്രന്ഥം സസൂക്ഷ്മം പഠിക്കണം. മുത്വലാഖ് ഒരു വിഷയമേയല്ല. ആരെങ്കിലും ത്വലാഖ്, ത്വലാഖ്, ത്വലാഖ് എന്ന് പറഞ്ഞതുകൊണ്ട് അത് ത്വലാഖ് ആകുന്നില്ല. അങ്ങനെയൊരു നിയമം ഖുറാൻ അനുശാസിക്കുന്നുമില്ല; സൽമ അൻസാരി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
അറബിക് ഭാഷയിലുളള ഖുറാൻ പഠിക്കാൻ ശ്രദ്ധിക്കണം. തർജ്ജമ ചെയ്യപ്പെട്ട ഖുറാൻ അല്ല. മൗലാനമാർ പറയുന്നത് എന്തായാലും അത് അതേപടി സ്വീകരിക്കുന്ന പ്രവണതയുണ്ട്. ഖുറാൻ പഠിക്കുക, ഹദീസുകൾ പഠിക്കുക. റസൂൽ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കുക. സ്ത്രീകൾ ഖുറാൻ വായിക്കാനും, ശരിയായ രീതിയിൽ അത് മനസ്സിലാക്കാനുമുളള ധൈര്യം കാണിക്കണം. അവർ കൂട്ടിച്ചേർത്തു.
ഭാരതീയ മുസ്ലിം മോർച്ച ആന്തോളൻ സഹ സ്ഥാപക സൈക സോമനും സൽമ അൻസാരിയുടെ വാക്കുകളെ ശരിവച്ചു. മുത്വലാഖിനെ സംബന്ധിച്ച യാതൊന്നും ഖുറാനിലില്ലെന്ന് അവർ പറഞ്ഞു.
മുത്വലാഖിനെതിരേ ഇതിനോടകം നിരവധി മുസ്ലീം സ്ത്രീകളാണ് പരാതിയുമായി കേന്ദ്രസർക്കാരിനെ സമീപിച്ചത്. മുത്വലാഖിലൂടെ വിവാഹബന്ധം വേർപെടുത്താൻ നിർബന്ധിതയായ ഗർഭിണിയായ യുവതി നീതി തേടി പ്രധാനമന്ത്രിയെയും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സമീപിച്ചത് ദേശീയതലത്തിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. മുത്വലാഖിനെതിരേ കേന്ദ്രസർക്കാരും, ഇത് ലിംഗസമത്വവും, സ്ത്രീ സംരക്ഷണവും വിട്ടുവീഴ്ച്ച ചെയ്യാനാകാത്തതാണെന്നു കാട്ടി സത്യവാങ്മൂലം നൽകിയിരുന്നു.