തൃശ്ശൂർ: തൃശ്ശൂർ നാട്ടിക സിപിഐ എംഎൽഎ ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹം വിവാദമായ പശ്ചാത്തലത്തിൽ എം.എൽ.എയോട് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് വിശദീകരണം തേടി. സംസ്ഥാന എക്സിക്യൂട്ടീവ് ജില്ലാ സെക്രട്ടേറിയേറ്റിനോടാണ് വിശദീകരണം തേടാൻ ആവശ്യപ്പെട്ടത്.
പാർട്ടി നിലപാടിന് വിരുദ്ധമായി ആഡംബരമായി മകളുടെ വിവാഹം നടത്തിയത് വിവാദമായതിനെത്തുടർന്നാണ് സി.പി.ഐ സംസ്ഥാന നേതൃത്വം തന്നെ രംഗത്ത് വന്നത്. ആർഭാട വിവാഹം നിയന്ത്രിക്കണം എന്ന് നിയമസഭയിൽ ആവശ്യപ്പെട്ട് മുല്ലക്കര രത്നാകരൻ അവതരിപ്പിച്ച പ്രമേയത്തെ കൈയ്യടിച്ച് പിൻതുണച്ച നേതാവ് തന്നെ ഇത്തരത്തിലൊരു പ്രവർത്തി ചെയ്തത് പാർട്ടിക്ക് ദോഷം ചെയ്തെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ കൂടിയാണ് ഗീതാ ഗോപിയുടെ മകളുടെ വിവാഹത്തിലെ ധൂർത്തിനെതിരെ വിശദീകരണം തേടാൻ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്.
സര്‍വാഭരണ വിഭൂഷിതയായ എം.എൽ.എയുടെ മകളുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ശക്തമായ വിമർശനമാണുണ്ടായത്. സ്വന്തം പാർട്ടിയിലെ എം.എൽ.എയുടെ മകളുടെ ആഡംബരകല്യാണം വിമർശനങ്ങൾ ഏറ്റുവാങ്ങിയതോടെ സിപിഐ നേതൃത്വവും സെക്രട്ടറി കാനം രാജേന്ദ്രനും വെട്ടിലാവുകയും ചെയ്തു.
ആഡംബര വിവാഹത്തെ അംഗീകരിക്കുന്നില്ലെന്ന നിലപാടെടുത്ത സി.പി.ഐ നേതാവ് തന്നെ ആഡംബര വിവാഹം നടത്തിയത് ക്ഷമിക്കാനാവുന്ന കുറ്റമല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പക്ഷം. നേരത്തെ ഗീതാഗോപി എം.എൽ.എയുടെ നിലപാടിൽ വിയോജിച്ച് മുല്ലക്കര രത്നാകരൻ എം.എൽ.എ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല.